അദ്ധ്യാപകൻ തന്നെ തൊട്ടതു ബാഡ് ടച്ച് ആണെന്ന് സ്കൂൾ വിദ്യാർത്ഥിനി മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകൻ്റെ ജാമ്യപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ആണ് തള്ളിയത്. സ്കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് പ്രതി.
പ്രതി പല തവണ തൻ്റെ ശരീരഭാഗങ്ങളിൽ ബാഡ് ടച്ച് നടത്തിയിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു. പല തവണ ഇതാവർത്തിച്ചത് ബാഡ് ടച്ച് ആണെന്ന് തിരിച്ചറിഞ്ഞാണ് പരാതിപ്പെട്ടതെന്നും ഏഴാം ക്ലാസുകാരി പറഞ്ഞിരുന്നു. ക്ലാസ്സ്‌റൂമിന്റെ പുറത്ത് വെച്ച് കാണുമ്പോളൊക്കെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പ്രതി പറയുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരി 10 ന് അറസ്റ്റ് ചെയ്ത പ്രതി റിമാൻ്റിലായിരുന്നു.
നിരപരാധി ആണെന്നും ഈ കേസുമായി തനിക് ഒരു ബന്ധവുമില്ലെന്നും പറഞ്ഞാണ് പ്രതി ജാമ്യപേക്ഷ നൽകിയത്. എന്നാൽ അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാവില്ല എന്ന് ജാമ്യപേക്ഷ എതിർത്തു കൊണ്ട് സ്പെഷ്യൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ കോടതിയിൽ പറഞ്ഞു.
പ്രതിക്കെതിരെ മറ്റൊരു വിദ്യാർത്ഥിനി കൂടി പരാതി നൽകിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ച കോടതി ജാമ്യ അപേക്ഷ തള്ളി. മാതൃകയാകേണ്ട അദ്ധ്യാപകന്റെ പ്രവർത്തി ന്യായീകരിക്കാനില്ലായെന്ന് കോടതി വ്യക്തമാക്കി.
സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലായെന്നും കോടതി ഉത്തരവിൽ പറയുന്നു.മറ്റൊരു വിദ്യാർത്ഥിനിയുടെ പരാതിയിൽ പ്രതിക്കെതിരെ ഒരു കേസും കൂടി നിലനിൽക്കുന്നുണ്ട്.


