തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കലോത്സവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. സ്ഥാപിച്ച സ്ത്രീപദവിയെ കുറിച്ചുള്ള കാവ്യാത്മകമായ ബോർഡ് എടുത്തുമാറ്റി. കുരിശില്‍ തറച്ച പെണ്‍കുട്ടിയുടെ ചിത്രവും അതിനോടൊപ്പമുള്ള കവിതയും മനോഹരമായിരുന്നു. എങ്കിലും പ്രതിഷേധം മത സംഘടനകൾ തുടങ്ങിയതോടെ മാറ്റി.
‘കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെക്കുറിച്ച്, തൂങ്ങുന്ന മുലകളുള്ള പെണ്‍കുരിശിനെക്കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെക്കുറിച്ച്’ കറുത്ത റോസാ പുഷ്പങ്ങളെ കുറിച്ച്, …..കേട്ടിട്ടില്ലെങ്കിൽ കേട്ടുകൊൾക, …..അണപൊട്ടി വരുന്ന വിപ്ലവങ്ങളെ കുറിച്ച് എന്നു തുടങ്ങുന്ന ബോർഡാണ് മത സംഘടനകൾക്ക് പ്രകോപനമായത്. ക്രൈസ്തവ സംഘടനകള്‍ ബോര്‍ഡിനെതിരെ പ്രതികരിച്ചു. വിഷയം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തതോടെ എസ് എഫ് ഐ അണപൊട്ടി വരുന്ന വിപ്ലവം പ്രവചിച്ച ബോര്‍ഡ് മുക്കി.
ക്രൈസ്തവ സമുദായത്തെയും സമുദായത്തിന്റെ മതവികാരത്തെയും വ്രണപ്പെടുത്തുന്നതാണ് ബോര്‍ഡെന്നും കെ.സി.വൈ.എം. ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചിരുന്നു. കലോത്സവ വേദികളെ മതവിശ്വാസത്തെ വ്രണപ്പെടുത്താനുള്ള വേദിയാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വിശ്വാസികളെ അവഹേളിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും താമരശ്ശേരി രൂപത ആവശ്യപ്പെട്ടു. ഇതോടെ എസ്.എഫ്.ഐ. ബോര്‍ഡ് മാറ്റിയത്.
സ്ത്രീ സമത്വവും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സൂചിപ്പിക്കാനാണ് അത്തരത്തിലൊരു ചിത്രം വരച്ചതെന്നും മതത്തെയോ സമുദായത്തെയോ വേദനിപ്പിക്കാനല്ല അങ്ങനെയൊരു ചിത്രം വരച്ചതെന്നുമാണ് എസ്.എഫ്.ഐ. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. മതവികാരം വ്രണപ്പെടുത്തി എന്ന പരാമര്‍ശം വന്നതോടെ ചിത്രം മാറ്റിയെന്നും എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സഞ്ജീവ് പറഞ്ഞു.


