സംസ്ഥാനത്ത് ഇതുവരെ 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ധാരാളം വെള്ളം കുടിക്കണം; ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരിട്ടുള്ള വെയിൽ ഏൽക്കരുത് എന്നും കുട്ടികളെ വെയിലത്തു പുറത്തു വിടരുത് എന്നും മുന്നറിയിപ്പുണ്ട്. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകും. വേനൽച്ചൂടിനൊപ്പം പകർച്ചവ്യാധികളും പടരുന്നതിനാൽ മറ്റു രോഗങ്ങൾ ഉള്ളവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷ കാലത്തേക്ക് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചു ആരോഗ്യവകുപ്പ് പദ്ധതികൾ നടപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്‍ഫ്‌ളുവന്‍സ ഒക്ടോബറില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ‘ഇന്‍ഫ്‌ളുവന്‍സയ്ക്ക് പല തരത്തിലുള്ള വകഭേദങ്ങളുണ്ട്. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്ത് H3N2 വകഭേദം കൂടുന്നതായൊരു കണക്ക് നിലവില്ല. പനി വരുമ്പോൾ ഇൻഫ്ലുവൻസ കൂടി പരിശോധിക്കണം.
സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുന്ന സാഹചര്യമുണ്ട്. ഇതു സംബന്ധി
ച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള പുതിയ വൈറസുകളുണ്ടോയെന്ന് സാമ്പിളുകൾ കൃത്യമായി പരിശോധിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ നിലവില്‍ കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച്3എൻ2 വൈറസ് ബാധയുണ്ടായത്. എച്ച്1എൻ1 വൈറസ് ബാധയുടെ 8 കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, വിറയൽ, ശ്വാസംമുട്ടൽ തുടങ്ങിയവയാണു രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. വായുവിൽ കൂടി പകരുന്നതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം. മുഖവും കൈകളും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗലക്ഷണങ്ങൾ കണ്ടാൽ പൂർണ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യണം.
മറ്റുള്ളവരുമായുള്ള സമ്പർക്കവും ഒഴിവാക്കണം. രോഗലക്ഷണങ്ങളുള്ളവർ കൃത്യസമയത്ത് ചികിത്സ തേടണം. പ്രമേഹം, ഹൃദ്രോഗം, കാൻസർ, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരിലും, ഗർഭിണികളിലും ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും, രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം