കേരളത്തിലെ H3N2 കേസുകളുടെ എണ്ണം പതിമൂന്ന് ആയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ പ്രാഥമികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോഗങ്ങൾ H3N2 ഇൻഫ്ളുവൻസ വൈറസ് മൂലമാണെന്ന് ഐ.സി.എം.ആർ കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും പരിശോധന കർശനമാക്കിയത്.
എല്ലാവരും ഇൻഫ്ളുവൻസ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും മറ്റേത് ശ്വാസകോശരോഗങ്ങളെയും പോലെയാണ് ഈ രോഗമെന്നും മാസ്ക് ഉപയോഗം ശീലമാക്കണമെന്നും രോഗബാധയുള്ളവർ മതിയായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. രോഗബാധയുണ്ടായാൽ വീടുകളിൽ കഴിയുക. പരമാവധി വിശ്രമിക്കുക.
ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയംചികിത്സ നടത്താതെ വിദഗ്ധോപദേശം തേടണം.
ലക്ഷണങ്ങൾ മാറി മറിയാം
ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം H3N2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ രോഗബാധിതരിൽ 16 ശതമാനം പേർക്ക് ന്യൂമോണിയയും ആറ് ശതമാനം പേർക്ക് അപസ്മാരവും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും 7ശതമാനം പേർക്ക് ഐ.സി.യു സേവനം വേണ്ടിവന്നതായും കണക്കുകൾ പുറത്ത് വിട്ടു.
H3N2 ലക്ഷണങ്ങൾ
- പനി
- ചുമ
- മൂക്കൊലിപ്പ്
- ശരീരവേദന
- ഛർദി
- ഓക്കാനം
- വയറിളക്കം
രോഗപ്രതിരോധത്തിനായി ഐ.സി.എം.ആർ. പുറത്തിറക്കിയ മാർഗനിർദേശങ്ങൾ
- വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
- മാസ്ക് ഉപയോഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
- മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
- ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക.
- പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക.
- പൊതുയിടത്ത് തുപ്പാതിരിക്കുക.
- ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.