മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കൽ. കോഴിക്കോട് മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ ചേരാനിരിക്കെയാണ് നടപടി. സംസ്ഥാന കൗൺസിലിൽ പാർട്ടിയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ കെ. എസ് ഹംസ പങ്കെടുക്കുകയും മത്സരിക്കുകയും ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ പുറത്താക്കൽ സംബന്ധിച്ച് പാർട്ടിയുടെ മുഖപത്രമായ ചന്ദ്രികയിൽ വാർത്ത വന്നതല്ലാതെ തനിക്ക് ഇടുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല എന്ന് കെ. എസ് ഹംസ അറിയിച്ചു. Muslim League expelled KS Hamza
സംസ്ഥാന കൗണ്‍സില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഹംസ കോടതിയെ സമീപിച്ചതാണ് പുറത്താക്കല്‍ നടപടി തിടുക്കപ്പെട്ട് എടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. കഴിഞ്ഞ നാലിന് ചേരാനിരുന്ന കൗണ്‍സില്‍ യോഗം കെ.എസ്. ഹംസ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയതിനെത്തുടര്‍ന്ന് 18-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ജില്ലാ കൗണ്‍സിലുകള്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.
നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആക്ഷേപം ഉന്നയിച്ചു എന്നതിൻ്റെ പേരിൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. പാർട്ടി രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി. അച്ചടക്ക വിരുദ്ധ നീക്കം ഉണ്ടായി എന്നിങ്ങനെ കുറ്റങ്ങൾക്കാണ് അന്ന് നടപടി സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. ഇപ്പോൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കി. അച്ചടക്ക സമിതിയുടെ റിപ്പോർട്ട് പ്രകാരം മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹംസക്ക് എതിരെ നടപടി എടുത്തത്.


