ആഗോള സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം ഇന്ത്യയെ ലക്ഷ്യമിട്ട് സർക്കാർ വീണ്ടും, സിബിഐ അന്വേഷണത്തിന് നിർദ്ദേശം

ആഗോള സന്നദ്ധസംഘടനകളുടെ കൂട്ടായ്മയിലെ ഇന്ത്യന്‍ ശാഖയായ ഓക്‌സ്ഫാം ഇന്ത്യയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ)യ്ക്ക് കേന്ദ്ര സർക്കാർ നിര്‍ദേശം. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) അമെന്റ്‌മെന്റ് ആക്ട് (എഫ്‌സിആര്‍എ) നിലവില്‍ വന്നതിനുശേഷവും ഓക്‌സ്ഫാം ഇന്ത്യ വിവിധ സ്ഥാപനങ്ങള്‍ക്ക് വിദേശപണം കൈമാറ്റം ചെയ്തതായി കണ്ടെത്തി എന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിശദീകരണം.

കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രാലയം എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദ് ചെയ്ത സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് എന്ന സ്ഥാപനം ഓക്‌സ്ഫാം ഇന്ത്യയുടെ ഫണ്ട് കൈമാറ്റ ശൃംഖലയില്‍ ഉള്‍പ്പെടുന്നു. എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദായ സ്ഥാപനത്തിന് വിദേശപണം സ്വീകരിക്കാന്‍ അനുമതിയില്ല എന്ന സമീപനമാണ് ഇതിനെതിരെ ഉയർത്തിക്കൊണ്ട് വന്നിട്ടുള്ളത്. സന്നദ്ധ സംഘടനകളെയും ഗവേഷക സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ കോണ്‍ഗ്രസ് അപലപിക്കുകയും യുകെയില്‍ നടന്ന ഉഭയകക്ഷിയോഗത്തില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ അടുത്ത കാലത്ത് വളർന്നു വരുന്ന അസമത്വം ചൂണ്ടികാട്ടി

ഓക്‌സ്ഫാം ഇന്ത്യയുടെ എഫ്‌സിആര്‍എ ലൈസന്‍സ് കഴിഞ്ഞകൊല്ലം ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഓക്‌സ്ഫാം ആഭ്യന്തര മന്ത്രാലയത്തില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിച്ചുവരികയാണെന്നും രാജ്യത്ത് ഒരു വിഭാഗത്തിന്റെ കൈകകളില്‍ സമ്പത്ത് കുമിഞ്ഞുകൂടുകയാണെന്നും ഭൂരിപക്ഷമുള്ള മറുവിഭാഗം ജീവിതവൃത്തിക്കായി കഷ്ടപ്പെടുകയാണെന്നും ഓക്‌സ്ഫാം ഇന്ത്യ 2021 ല്‍ പുറത്തിറക്കിയ സര്‍വേഫലത്തില്‍ ചൂണ്ടികാട്ടിയിരുന്നു.

ഓക്‌സ്‌ഫാം

ഓക്‌സ്‌ഫാം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ആഗോള ദാരിദ്ര്യ നിർമാർജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 21 സ്വതന്ത്ര ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ കോൺഫെഡറേഷനാണ് ഓക്‌സ്‌ഫാം. 2021ല്‍ എഫ്സിആര്‍എ ലൈസന്‍സ് പുതുക്കാന്‍ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതോടെ ഓക്സ്ഫാമിന്റെ വിദേശ ധനസഹായം തടഞ്ഞിരുന്നു. വിദേശ ഫണ്ടിങ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. പിന്നാലെ, എഫ്സിആര്‍എ ലംഘനം ആരോപിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആദായനികുതി വകുപ്പ് ഓക്സ്ഫാമിന്റെ ഡല്‍ഹി ഓഫീസില്‍ പരിശോധന നടത്തുകയും ചെയ്തു.

എഫ്സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഓക്‌സ്ഫാം ഇന്ത്യയുടെ നീക്കം പിന്തള്ളിയതിന് പിന്നാലെ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടുകയും, സംഭവത്തില്‍ കേന്ദ്രത്തോട് അഭിപ്രായം ആരായുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യയിലെ വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വേണ്ടിയാണ് ഓക്‌സ്ഫാം പ്രവര്‍ത്തിക്കേണ്ടതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

എന്താണ് ഓക്‌സ്ഫാം

ദാരിദ്ര്യനിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെ 1942ല്‍ ബ്രിട്ടണിലാണ് ഓക്‌സ്ഫാം സ്ഥാപിതമായത്. നിലവില്‍ 21 സ്വതന്ത്ര ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളാണ് ഓക്‌സ്ഫാം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ഓക്‌സ്ഫാം പ്രവര്‍ത്തിക്കുന്നത് ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് .

2013ല്‍ ഇന്ത്യന്‍ കമ്പനീസ് ആക്ടിന്റെ സെക്ഷന്‍ എട്ട് പ്രകാരം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തികുന്ന ചാരിറ്റബിള്‍ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അസം, ബിഹാര്‍, ഉത്തര്‍പ്രദേശ്, കേരളം, കാശ്മീര്‍, മണിപ്പൂര്‍, ഗുജറാത്ത് തമിഴ്‌നാട്, ബെസ്റ്റ് ബെംഗാള്‍ ,ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളിലും ഓക്‌സ്ഫാം സമഗ്രമായി ഇടപ്പെട്ടിരുന്നു. കൂടാതെ കാര്‍ഗില്‍ യുദ്ധം, മുസാഫര്‍ നഗര്‍ കലാപം, കൊക്രജാര്‍ അക്രമം എന്നിങ്ങനെ രാജ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയ പ്രതിന്ധിഘട്ടത്തിലും ഓക്‌സ്ഫാം സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു.

അവർ ചെയ്തത്

സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വച്ചാണ് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെ കുറിച്ചുള്ള റിപ്പോർട്ട് ഓക്സ് ഫാം പുറത്ത് വിട്ടത്. ‘സർവൈവൽ ഓഫ് ദ റിച്ചസ്റ്റ്’ എന്ന ഈ റിപ്പോർട്ടിലാണ് ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ സമ്പത്തിന്റെ വളർച്ചയെ കുറിച്ച് വിശദമായി തന്നെ പറയുന്നത്. മാത്രമല്ല ഈ ‘അശ്ലീല’ അസമത്വം പരിഹരിക്കാൻ അതിസമ്പന്നരിൽ വെൽത്ത് ടാക്സ് (wealth tax) ചുമത്തണമെന്നും ഇന്ത്യയുടെ ധനമന്ത്രിയോട് ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.

നിറം പിടിപ്പിച്ച വികസന കഥകൾക്കും, സാമ്പത്തിക വളർച്ചയുടെ വീമ്പുപറച്ചിലുകൾക്കും അല്പം ഇടവേള കൊടുക്കാം. ഇതൊന്നു മനസ്സിരുത്തി വായിക്കൂ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആകെ സമ്പത്തിന്റെ 40.5% കയ്യടക്കി വെച്ചിരിക്കുന്നത് വെറും 1% മാത്രമുള്ള അതിസമ്പന്നരാണ്! ദൈനംദിന ചിലവുകൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന ശരാശരി ഭാരതീയനു മുന്നിലേക്കാണ് ഭയപ്പെടുത്തുന്ന ഈ കണക്കുകൾ വന്നുവീഴുന്നത്. വിരലിലെണ്ണാവുന്ന അതിസമ്പന്നരുടെ അവിശ്വസനീയമായ ജീവിതകഥകളാണ് ഈ കണക്കുകൾ പറയുന്നത്. ഇനിയുള്ള നാളുകളെ കരുതലോടെ നേരിടണം എന്ന മുന്നറിയിപ്പാണ് നമുക്കിത് നൽകുന്നത്.

ദിവസേന കോടികൾ വരുമാനമുള്ളവരിലേക്കു തന്നെ വീണ്ടും പണമൊഴുകിയെത്തുന്ന ‘സാമ്പത്തിക അശ്ലീലം’ ഒരു വശത്ത് നടക്കുമ്പോൾ അങ്ങേയറ്റം ദരിദ്രരായ മനുഷ്യർക്ക് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്ന് ഓക്സ്ഫാം ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു

ഓക്സ്ഫാം?

21 ചാരിറ്റി സംഘടനകളുടെ ഒരു അന്തർദ്ദേശീയ കൂട്ടായ്മയാണ് ഓക്സ്ഫാം. ബ്രിട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംഘടന 1942-ലാണ് രൂപംകൊണ്ടത്. ആഗോളതലത്തിൽ ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിനുള്ള നയരൂപീകരണങ്ങൾക്ക് സാധ്യമായ പിന്തുണ നൽകുകയെന്നത് ഈ സംഘടനയുടെ വിവിധ ലക്ഷ്യങ്ങളിലൊന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സ്ഫാം ദാരിദ്ര്യത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തമായി നടത്തിവരുന്നുണ്ട്. നേരിട്ടുള്ള ഇടപെടലുകളും ഇതിലുൾപ്പെടും. ക്ഷാമപ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കളും മറ്റും എത്തിക്കുന്നതടക്കം.

‘സർവൈവൽ ഓഫ് ദ റിച്ചസ്റ്റ്’

സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ചാണ് ഇന്ത്യയിൽ വർധിച്ചുവരുന്ന കടുത്ത സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഓക്സ്ഫാം പുറത്തുവിട്ടത്. ‘സർവൈവൽ ഓഫ് ദ റിച്ചസ്റ്റ്’ എന്ന ഈ റിപ്പോർട്ടിൽ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ സമ്പത്തിന്റെ വളർച്ചയെക്കുറിച്ച് വിശദമായിത്തന്നെ പറയുന്നുണ്ട്. മാത്രമല്ല ഈ ‘അശ്ലീല’ അസമത്വം പരിഹരിക്കാൻ അതിസമ്പന്നരിൽ സമ്പത്ത് നികുതി (wealth tax) ചുമത്തണമെന്ന നിർദ്ദേശവും ഇന്ത്യയുടെ ധനമന്ത്രിക്കു മുമ്പാകെ ഫോറം വെച്ചിട്ടുണ്ട്.

ഞെട്ടിച്ച റിപ്പോർട്ട്

ഓക്സ്ഫാമിന്റെ പുതിയ റിപ്പോർട്ടനുസരിച്ച് 2020-ൽ 102 ശതകോടീശ്വരൻമാരാണ് ഇന്ത്യയിലുണ്ടായിരുന്നതെങ്കിൽ 2022 എത്തിയപ്പോൾ അതിൽ 64 പേരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2012 മുതൽ 2021 വരെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനം പേരിലേക്കാണ് എത്തിപ്പെട്ടതെങ്കിൽ വെറും 3 ശതമാനം സമ്പത്ത് മാത്രമാണ് താഴേക്കിടയിലുള്ള 50 ശതമാനം വരുന്ന സാധാരണക്കാരിലേക്ക് എത്തിയത്. രാജ്യത്തെ സമ്പത്തിന്റെ വിതരണത്തിലെ ഈ വലിയ അസമത്വം തന്നെയാണ് റിപ്പോർട്ടിൽ ഊന്നിപ്പറയുന്നത്.

നികുതിയടയ്ക്കുന്നത് സാധാരണക്കാർ

അതേസമയം സമ്പത്ത് കുമിഞ്ഞു കൂടുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ പക്കലാണെങ്കിലും രാജ്യത്തെ ദരിദ്രരും ഇടത്തരക്കാരുമാണ് സമ്പന്നരേക്കാൾ കൂടുതൽ നികുതി അടയ്ക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുറഞ്ഞ കോർപ്പറേറ്റ് നികുതികൾ, നികുതി ഇളവുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിൽ നിന്ന് നിലവിൽ സമ്പന്നർക്ക് നേട്ടമുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യ സമ്പന്നർക്ക് മാത്രം സുഖകരമായി ജീവിക്കാൻ കഴിയുന്ന രാജ്യമാകാനുള്ള അതിവേഗ പാതയിലാണെന്നാണ് റിപ്പോർട്ടിനെ ഉദ്ധരിച്ച് ഓക്‌സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹർ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല അതിസമ്പന്നരുടെ നിലനിൽപ്പ് ഉറപ്പാക്കുന്ന ഈയൊരു സംവിധാനത്തിൽ രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ടവർ, ദലിതർ, ആദിവാസികൾ, മുസ്ലീങ്ങൾ, സ്ത്രീകൾ, നിർമ്മാണ മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവവർ ദുരിതം അനുഭവിക്കുകയാണെന്നും കണക്കുകൾ ഉദ്ദരിച്ചു.

പരിഹാരം ചൂണ്ടികാട്ടിയതും വെല്ലുവിളിയായി

ഈ അസന്തുലിതാവസ്ഥ എങ്ങനെ പരിഹരിക്കണമെന്നതിനും റിപ്പോർട്ടിൽ സൂചനയുണ്ട്. വരാനിരിക്കുന്ന ബജറ്റിൽ വെൽത്ത് ടാക്‌സ് പോലുള്ള പുരോഗമന നികുതി നടപടികൾ നടപ്പിലാക്കണമെന്നാണ് ഇവർ മുന്നോട്ടുവെയ്ക്കുന്ന ഒരു ആവശ്യം. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ മുഴുവൻ സ്വത്തിനും 2% നികുതി ചുമത്തുകയാണെങ്കിൽ അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യത്തെ പോഷകാഹാരക്കുറവുള്ള മേഖലയിലെ ജനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കാമെന്ന് റിപ്പോർട്ട് പറയുന്നു. ഒന്നര വർഷത്തിലേറെയായി ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ പദ്ധതിയായി നിലനിൽക്കുന്ന നാഷണൽ ഹെൽത്ത് മിഷന് ധനസഹായം നൽകണമെങ്കിൽ ഈ ശതകോടീശ്വരൻമാർക്ക് വെറും ഒരു ശതമാനം വെൽത്ത് ടാക്സ് ചുമത്തിയാൽ മതിയാകും. ഇന്ത്യയിലെ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാർക്ക് 2.5% നികുതി ചുമത്തുകയോ അതുമല്ലെങ്കിൽ 10 ഇന്ത്യൻ ശതകോടീശ്വരന്മാർക്ക് 5% നികുതി ചുമത്തുകയോ ചെയ്താൽ പല കാരണങ്ങളാൽ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയ ഏകദേശം 150 ദശലക്ഷം കുട്ടികളെ സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ മുഴുവൻ തുകയും ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

അവതരിപ്പിച്ചത് പരമ്പരാഗത വിരുദ്ധ നിലപാട്

ട്രിക്കിൾ ഡൗൺ സിദ്ധാന്തം തെറ്റ്

അതിസമ്പന്നരുടെ നികുതി വെട്ടിക്കുറച്ചാൽ അവരുടെ സമ്പത്ത് മറ്റെല്ലാവരിലേക്കും താനെ എത്തുമെന്ന മിഥ്യാധാരണ പൊളിച്ചെഴുതേണ്ട സമയമാണിതെന്ന് ഓക്സ്ഫാം ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗബ്രിയേല ബുച്ചർ പറഞ്ഞത് ചർച്ചയായിരുന്നു. അസമത്വം കുറയ്ക്കുന്നതിനും ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും’ അതിസമ്പന്നർക്ക് നികുതി ചുമത്തുന്നത് അനിവാര്യമാണെന്ന നിലപാടാണ് അവതരിപ്പിച്ചത്.

അദാനിയെ ആദ്യം തൊട്ടത്

ഈ റിപ്പോർട്ടിനെ മുൻനിർത്തി കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായഭീമൻ ഗൗതം അദാനിയുടെ സമ്പത്ത് 2022-ൽ 46% വർദ്ധിച്ചപ്പോൾ, ഇന്ത്യയിലെ 100 അതിസമ്പന്നരുടെ ആകെ സമ്പത്ത് 660 ബില്യൺ ഡോളറിലെത്തി. 2022-ൽ എഴുപത് ബില്യൺ ഡോളറാണ് അദാനി സ്വന്തം സമ്പത്തിൽ കൂട്ടിച്ചേർത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയത്. മാത്രമല്ല ആ ഏപ്രിലിൽ മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്‌സിനെയും പിന്തള്ളി അദാനി വളർന്നു.

ബ്ലൂംബെർഗ് സാമ്പത്തികസൂചിക പ്രകാരം 2022-ൽ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമതെത്തിയതും ഗൌതം അദാനിയായിരുന്നു. ഫ്രഞ്ച് വ്യവസായി ബെർണാൾഡ് ആർണോൾട്ടിനെയും ആമസോൺ മേധാവി ജെഫ് ബൈസോസിനെയും പിന്തള്ളിയാണ് അദാനി അന്ന് സ്ഥാനം കരസ്ഥമാക്കിയത്. മാത്രമല്ല 2022-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമ്പത്ത് വർധിച്ച ആളുകളുടെ പട്ടികയിലും ഒന്നാമതെത്തിയിരുന്നു.

അതേസമയം ബ്ളൂംബെർഗിന്റെ പുതിയ സൂചിക പ്രകാരം അദാനി ഇപ്പോൾ നാലാം സ്ഥാനത്താണ്. ടെസ്ല, സ്പേസ് എക്സ് സ്ഥാപകനും ട്വിറ്റർ സിഇഒയുമായ ഇലോൺ മസ്കും ജെഫ് ബേസോഴ്സുമാണ് അദാനിക്ക് മുന്നിലായി ഇടംപിടിച്ചിരിക്കുന്നത്. ബ്ലൂംബെർഗ് സൂചികയിൽ ആദ്യ നൂറ് ഇന്ത്യക്കാരിൽ അദാനിയെ കൂടാതെ മുകേഷ് അംബാനി, ഷപൂർ മിസ്ത്രി, ശിവ് നാടാർ, അസിം പ്രേംജി, ലക്ഷ്മി മിത്തൽ, രാധാകിഷൻ ദമാനി എന്നിവരും ഇടംപിടിച്ചിട്ടുണ്ട്.

അദാനി മാധ്യമങ്ങളിൽ തുടങ്ങി

അദാനിയുടെ വ്യവസായ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങളും വിവാദങ്ങളും റിപ്പോർട്ട് ചെയ്യാറുള്ള ചുരുക്കം ചില മുൻനിര മാധ്യമങ്ങളിലൊന്നായിരുന്ന എൻഡിടിവിയെ സ്വന്തമാക്കിയാണ് അദാനി അതിനുള്ള മറുപടി നൽകിയത്. വഴിവിട്ട രീതിയിലാണ് എൻഡിടിവിയെ അദാനി സ്വന്തമാക്കിയതെന്ന് അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എൻ.ഡി.ടി.വിയുടെ മാതൃസ്ഥാപനമായ ആർ.ആർ.പി.ആർ 2010-ൽ ഒരു സ്ഥാപനത്തിൽ നിന്ന് 400 കോടി രൂപ പലിശരഹിത വായ്പ എടുക്കുകയും, ആ സ്ഥാപനത്തെ അദാനി ഗ്രൂപ്പ്‌ സ്വന്തമാക്കുകയും ചെയ്തതിനെത്തുടർന്നാണ് എൻഡിടിവി അദാനിക്ക് ലഭിച്ചത്. നിലവിൽ കൽക്കരി ഉൽപ്പാദനം, വിതരണം ഹരിത ഊർജം, വിമാനത്താവള നിർമ്മാണം, ഡാറ്റാ സെന്ററുകൾ, സിമന്റ് എന്നീ മേഖലകളിലെല്ലാം പടർന്നു കിടക്കുന്നതാണ് ഗുജറാത്തിൽ നിന്നുള്ള ഈ അറുപതുകാരന്റെ വ്യവസായ സാമ്രാജ്യം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...