മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ഹിമന്ത ബിശ്വ ശര്‍മ, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഢി, അനില്‍ ആന്റണി എന്നിവരുടെ അദാനി ബന്ധം സൂചിപ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ നിയമ വെല്ലുവിളിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കളെയും ഗൗതം അദാനിയെയും ബന്ധപ്പെടുത്തി രാഹുല്‍ ഗാന്ധി നടത്തിയ ട്വീറ്റിനെതിരെ കോടതിയെ സമീപിക്കുമെന്ന സൂചന നല്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ആദ്യം രംഗത്ത് എത്തിയത്.
ട്വീറ്റില്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം ചൂണ്ടിക്കാട്ടി രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവും ഹിമന്ത നടത്തി. ഹുമന്തയുടെ പേരും ട്വീറ്റിൽ ഉൾപ്പെടുന്നുണ്ട്. ബൊഫേഴ്സ്, നാഷണല്‍ ഹെറാള്‍ഡ് അഴിമതികളില്‍ നിന്നുള്ള കുറ്റകൃത്യങ്ങളുടെ പണം എവിടെയാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് ഒരിക്കലും ചോദിക്കാത്തത് ഞങ്ങളുടെ മാന്യതയാണ്. നമുക്ക് കോടതിയില്‍ കണ്ടുമുട്ടാം’, ഹിമന്ത ട്വീറ്റ് ചെയ്തു.
തെറ്റായ ആരോപണം ഉന്നയിച്ച് കോടതിയില്‍ കയറി, നടപടിയുണ്ടാകുമ്പോള്‍ മാപ്പുപറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങുന്നത് രാഹുല്‍ ഗാന്ധിയുടെ പതിവ് ശൈലിയാണെന്നായിരുന്നു ബിജെപി നേതാവ് അശോക് സിംഗാള്‍ പ്രതികരിച്ചത്.
അനില്‍ ആന്റണി അടക്കമുള്ളവരെ അദാനിയുടെ പേരിനോട് കോര്‍ത്തിണക്കി രാഹുലിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ‘അവര്‍ സത്യം മറച്ചുവെക്കുന്നു. അതുകൊണ്ടാണ് എല്ലാ ദിവസവും അവര്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അപ്പോഴും ചോദ്യം അതേപടി നിലനില്‍ക്കുകയാണ്… അദാനിയുടെ കമ്പനിയിയിലെ 20,000 കോടി ബിനാമി പണം ആരുടേതാണ്.. ?’


