മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി. വഫ ഫിറോസിനെ കേസിൽനിന്ന് കോടതി ഒഴിവാക്കുകയും ചെയ്തു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്.
ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ സംഘം സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്‍റെ അംശമില്ലെന്നായിരുന്നു വ്യക്തമാക്കത്. പരിശോധന നടത്തിയില്ല എന്നത് മദ്യപിച്ചിട്ടില്ല എന്നതിന് തെളിവല്ലെന്ന് കോടതി പറഞ്ഞു.
കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെങ്കിലും, മദ്യത്തിന്റെ അളവിനെക്കുറിച്ച് വ്യക്തത ഇല്ലെങ്കിലും നരഹത്യാക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് കോടതി അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചെന്ന് മൊഴിയുണ്ട്. അമിതവേഗതയിലാണ് വാഹനം ഓടിച്ചത് എന്നതിനും തെളിവുണ്ട്. അതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
2019-ആഗസ്റ്റിലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് കെ.എം. ബഷീര്‍ മരിച്ചത്. അപകടത്തിനു ശേഷം ശ്രീറാമിന്റെ മെഡിക്കല്‍ പരിശോധനയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.


