മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും ചികിത്സയില് തുടരുകയാണ്. പൊരിവെയിലിൽ നിൽക്കുന്ന ജനങ്ങളെ പ്രശംസിച്ച് അമിത് ഷാ നടത്തിയ പ്രസംഗം വിവാദമായി. ഇതിൻ്റെ ദൃശ്യങ്ങൾ പങ്കുവച്ച് കോൺഗ്രസ് വിമർശനം ഉന്നയിച്ചു. സർക്കാർ സ്പോൺസേഡ് ദുരന്തമാണ് നടന്നതെന്ന് എൻസിപി ആരോപിച്ചു.
മഹാരാഷ്ട്ര സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ മഹാരാഷ്ട്രാ ഭൂഷൺ സമ്മാനിക്കുന്ന ചടങ്ങാണ് ദുരന്തമായത്. പരിപാടിക്കായി ആയിരക്കണക്കിന് ആളുകൾ എത്തി. പക്ഷെ കൊടും ചൂടിൽ ഇത്രയും വലിയ ജനക്കൂട്ടം വരുന്നതിന് മുന്നൊരുക്കം ഉണ്ടായിരുന്നില്ല. രാവിലെ എട്ടരയോടെ തന്നെ മൈതാനം നിറഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പരിപാടി തുടങ്ങിയത്.
ഖാർഘറിലെ തുറന്ന ഗ്രൗണ്ടിൽ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ നടന്ന ചടങ്ങിലേക്ക് അപ്പാസാഹെബ് ധർമാധികാരിയുടെ പതിനായിരക്കണക്കിന് അനുയായികളാണ് പങ്കെടുത്തത്. 42 ഡിഗ്രി സെൽഷ്യസ് ചൂടിൽ നിർജലീകരണത്തെ തുടർന്ന് പലരും ഛർദ്ദിക്കുകയും ബോധരഹിതരാവുകയും ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കാബിനറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങാണ്.
പ്രസംഗത്തിനിടെ ഇപ്പോൾ ചൂട് 42 ഡിഗ്രിയാണെന്ന് അമിത് ഷാ തന്നെ പറയുന്നുണ്ട്. ആശുപത്രിയിൽ രാത്രി തന്നെ എത്തിയ പ്രതിപക്ഷ നേതാക്കളായ ഉദ്ദവ് താക്കറെയും അജിത് പവാറും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം സഹായ ധനം പ്രഖ്യാപിച്ച് ഒഴിഞ്ഞ് മാറാനാകില്ലെന്ന് എൻസിപി നേതാവ് സുപ്രിയാ സുലേ വിമർശിച്ചു. ജീവന്റെ വിലയാണോ അഞ്ച് ലക്ഷമെന്ന് സംസ്ഥാന സർക്കാറിനോട് സുലേ ചോദിച്ചു.


