സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നവരുടെ വിവരങ്ങൾ റജിസ്ട്രാർ ഓഫീസുകളിൽ നോട്ടീസിൽ പ്രസിദ്ധീകരിച്ച് എതിർപ്പുകൾ അറിയുന്ന നടപടി എന്തിനെന്ന് സുപ്രീംകോടതി. ദമ്പതിമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ നടപടി. ഇത് പുരുഷമേധാവിത്വത്തിൽനിന്നുണ്ടാകുന്നതാണെന്ന് സ്വവർഗവിവാഹ വിഷയം പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
മത നിയമങ്ങളിൽ പോലും കാണാത്ത നടപടി
വിവാഹം കഴിക്കുന്നവരുടെ വിവരങ്ങൾ 30 ദിവസം മുമ്പ് പബ്ലിക് നോട്ടീസിൽ പ്രസിദ്ധീകരിച്ച് എതിർപ്പുകൾ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സ്പെഷ്യൽ മാര്യേജ് ആക്ടിലെ അഞ്ചും ആറും ഏഴും വകുപ്പുകളെക്കുറിച്ച് വ്യാഴാഴ്ച സുപ്രീംകോടതി ചർച്ച ചെയ്തു. ദമ്പതിമാരുടെ പേര്, ഫോൺ നമ്പറുകൾ, ജനനത്തീയതി, പ്രായം, ജോലി, വിലാസം തുടങ്ങി അവരെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളെല്ലാം നോട്ടീസിലുണ്ടാകും.
വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങളിലൊന്നും ഇത്തരം നടപടിയില്ലെന്ന് കേസിൽ ഹർജിക്കാർക്കുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി ചൂണ്ടിക്കാട്ടി. ദമ്പതിമാരുടെ സ്വകാര്യതയിലേക്ക് നേരിട്ട് കടന്നുകയറുന്ന വകുപ്പുകൾ റദ്ദാക്കണമെന്നും അദ്ദേഹം വാദിച്ചു. ഇതിനോട് യോജിക്കുന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പ്രകടിപ്പിച്ചത്.
വിവാഹം കഴിക്കാനുള്ള അവകാശം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുമായി കൂട്ടിവായിക്കേണ്ടതാണെന്ന് മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രനും വാദിച്ചു. അതിനാൽ ഇത്തരം നോട്ടീസുകൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ തട്ടിപ്പുകൾ തടയാനാണ് ഈ നോട്ടീസെങ്കിൽ അത് പരമാവധി നിയന്ത്രണങ്ങൾ കുറച്ചുകൊണ്ടുള്ളതായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ദമ്പതിമാരിൽ ഒരാൾ പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നാണെങ്കിൽ അവരെ വളരെയധികം ബാധിക്കുന്ന വകുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.


