ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ച് ദേശീയതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി വനിതാ സംഘടനകൾ. എഐഡിഡബ്ല്യു, ദേശീയ മഹിളാ ഫെഡറേഷൻ, ഉൾപ്പെടെ വിവിധ സംഘടനകൾ സംയുക്തമായി പ്രതിഷേധ പരിപാടികൾ നടത്തും. വിഷയവുമായി ബന്ധപ്പെട്ട് സംഘടനകൾ ഇന്നലെ യോഗം ചേർന്നതായി എൻഎഫ്ഡബ്ല്യുഐ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു. ബ്രിജ് ഭുഷനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോകസഭാ സ്പീക്കർക്ക് വീണ്ടും കത്ത് നൽകുമെന്നും ആനിരാജ പറഞ്ഞു.
ബ്രിജ് ഭൂഷനെ സസ്പെന്റ് ചെയ്യണം. ലൈഗിംക അതിക്രമ കേസാണ് രജിസ്റ്റർ ചെയ്യ്തിട്ടുള്ളത്. വനിതകൾക്കു നേരെയുള്ള അതിക്രമത്തിൽ തുടർ നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും ആനിരാജ പറഞ്ഞു.
ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോടതി കൂടുതൽ ഇടപെടുന്നില്ലെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചത്. പരാതിക്കാർക്ക് എന്തെങ്കിലും വിഷയം ഉയർന്നാൽ മജിസ്ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാം. എഫ്ഐആർ രജിസ്റ്റർ ചെയ്യാനായിരുന്നു ഹർജിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സമരം ചെയ്യുന്ന ഗുസ്തി താരങ്ങക്ക് നേരെ പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കയാണ്. ജന്തർ മന്തറിൽ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞത് വൻ പ്രതിഷേധം ഉയർത്തി.


