റെഗുലേറ്ററി കമ്മിഷൻ നിഷേധിച്ച സർ ചാർജ് സ്വന്തം നിലയ്ക്ക് ഏർപ്പെടുത്തി സംസ്ഥാന വൈദ്യുതി ബോർഡ് ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക് വർധിക്കും. സർ ചാർജ് ഈടാക്കണമെന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷ കമ്മീഷൻ തള്ളിയിരുന്നു.
എന്നാൽ കേന്ദ്ര നിയമപ്രകാരം 10 പൈസ സർ ചാർജ് ഈടാക്കാം. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് സർ ചാർജ് ഏർപ്പെടുത്തിയത്. നിലവിൽ 9 പൈസ സർ ചാർജ് ഈടാക്കുന്നുണ്ട്. ഇതിനൊപ്പമാണ് വീണ്ടും വർധന വരുത്തുന്നത്. വേനൽ കടുത്തതോടെ ഗ്രാമ പ്രദേശങ്ങളിൽ എല്ലാം വൈദ്യുതി വിതരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചുരുങ്ങിയ സമയങ്ങളിൽ വിതരണം നിർത്തി വെച്ചാണ് അപ്രഖ്യാപിത നിയന്ത്രണം നടത്തുന്നത്.
വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സർചാർജായി നിലവിൽ കെഎസ്ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ വരെ നാലുമാസം യൂണിറ്റിന് 9 പൈസ നിരക്കിലാണ് പിരിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ 6.6 ശതമാനം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇനി മുതൽ യൂണിറ്റിന് 10 പൈസ നിരക്കിൽ വീണ്ടും സർച്ചാർജ് പിരിക്കാൻ പിരിക്കാൻ തീരുമാനിക്കുന്നത്.
ഇതുവരെ കെഎസ്ഇബിക്കുണ്ടാകുന്ന നഷ്ടം സർചാർജായി ഈടാക്കിയിരുന്നത് റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയിട്ടായിരുന്നു. എന്നാൽ ഇനിമുതൽ ഇതിന്റെ ആവശ്യമില്ല. നേരിട്ട് കെഎസ്ഇബി യൂണിറ്റിന് പത്ത് പൈസ വരെ സർചാർജ് ഈടാക്കും. ഇതിലും മുകളിൽ സർചാർജ് ഈടാക്കേണ്ടി വരികയാണെങ്കിൽ മാത്രമേ ഇനി മുതൽ റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങുകയുള്ളൂ. നാല് മാസം കൂടുമ്പോൾ കമ്മീഷന്റെ അനുമതിയോടെ ഈടാക്കിയ സർച്ചാർജാണ് ഇനി പ്രതിമാസം ഈടാക്കാൻ വഴിയൊരുങ്ങുന്നത്. ഇതോടെ കെഎസ്ഇബിയുടെ വരുമാനം വർധിക്കുകയും നഷ്ടം കുറയുകയും ചെയ്യുമെങ്കിലും ഉപഭോക്താവിനെ നിസ്സഹായമായി ഇത് താങ്ങേണ്ടി വരും


