രാജ്യത്ത് 500 രൂപ നോട്ടുകൾ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 500 രൂപ പിൻവലിച്ച് പകരം 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്നുള്ള പ്രചാരണം തള്ളി.
‘500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാനോ ആർബിഐ ആലോചിക്കുന്നില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു’ – രണ്ടാം ദ്വിമാസ ധനനയം പുറത്തിറക്കിയ ശേഷം പത്രസമ്മേളനത്തിൽ ദാസ് പറഞ്ഞു.
2000 രൂപ നോട്ടുകളിൽ തിടുക്കം വേണ്ട
2000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായും ആര്.ബി.ഐ ഗവര്‍ണര്‍ അറിയിച്ചു. ആകെ 3.62 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളില്‍ 1.80 ലക്ഷം കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തി. തിരിച്ചെത്തിയ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് നിക്ഷേപമായാണ് വന്നത്. ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുക്കപ്പെട്ടത്.
“2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരക്ക് കൂട്ടേണ്ടതില്ല. കൈമാറ്റത്തിനുള്ള നോട്ടുകൾ ഞങ്ങളുടെ പക്കലുണ്ട്. പരിഭ്രാന്തരാകരുത്. പക്ഷെ സെപ്തംബറിലെ അവസാന ദിവസങ്ങള്‍ വരെ കാത്തിരിക്കരുത്”- ശക്തികാന്ത ദാസ് മുന്നറിയിപ്പ് നൽകി.
സെപ്തംബർ വരെ കാത്തിരിക്കരുത്
കഴിഞ്ഞ മെയ് 19-നാണ് രാജ്യത്ത് രണ്ടായിരത്തിൻ്റെ നോട്ടുകള്‍ പിൻവലിക്കുന്ന നടപടി ആര്.ബി.ഐ. ആരംഭിച്ചത്. സെപ്റ്റംബര്‍ മുപ്പതുവരെ നോട്ടുകള്‍ മാറ്റിയെടുക്കാം. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആര്.ബി.ഐ. അറിയിച്ചിരുന്നു.


