സമൂഹ മാധ്യമങ്ങളിൽ പരിഹാസ വീഡിയോ പ്രചരിച്ചവർക്ക് ഉത്തവരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തതവേണ്ടവർ ട്വീറ്റിനൊപ്പം ചേർത്തിരിക്കുന്ന വീഡിയോ കാണൂ എന്നും മന്ത്രി ട്വിറ്ററിൽ പറഞ്ഞു.
ഇന്ത്യ ടുഡേയുടെ പരിപാടിയിൽ ജെൻഡർ സംബന്ധിച്ച വിഷയത്തിൽ അവതാരകയുടെ ചോദ്യത്തിന് മന്ത്രി പറഞ്ഞ മറുപടി ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിലെ ഒരു ചെറിയ ഭാഗം മാത്രം എഡിറ്റ് ചെയ്ത് മന്ത്രിയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തെ പരിഹസിക്കുന്നതായിരുന്നു വീഡിയോ.
‘നമുക്ക് കളിപ്പാട്ടങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങാം. ആൺകുട്ടികൾക്ക് തോക്കാണ് നൽകാറ്. ഇത് അവരെ അക്രമണസ്വഭാവമുള്ളവരാക്കാൻ വേണ്ടിയുള്ള നിശ്ശബ്ദ ഒരുക്കമാണ്. എന്നാൽ പെൺകുട്ടികൾക്ക് പാത്രങ്ങൾ, ബാർബിഡോൾ, അടുക്കള സെറ്റ്സ് തുടങ്ങിയവാണ് നൽകുന്നത്. നിങ്ങളുടെ സ്ഥാനം അടുക്കളയിലാണെന്ന് പറയാൻ കുട്ടിക്കാലം മുതൽക്കാരംഭിക്കുന്ന ഒരു സാമൂഹ്യമായ രൂപപ്പെടുത്തലാണ് ഇത്’,
ഇതിനിടെ ‘എന്താണ് നിങ്ങളുടെ ദിനചര്യ?’ എന്ന് അവതാരക മന്ത്രിയോട് ചോദിക്കുന്നുണ്ട്. അതിന് പറയുന്ന മറുപടിയിൽനിന്നുള്ള ഭാഗമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ‘മന്ത്രി എന്ന നിലയിൽ എനിക്ക് ജനങ്ങളെ കാണേണ്ടതുണ്ട്. അതൊരു തിരക്കേറിയ ഷെഡ്യൂൾ ആണ്. ഇതോടൊപ്പം തന്നെ കുടുംബപരമായ കാര്യങ്ങളുടെ ചുമതലയും ഉണ്ട്. എവിടെയൊക്കെ ഞാൻ പോകുന്നുവോ അവിടെയൊക്കെ ഞാൻ എന്റെ അടുക്കളുയം തലയിലേറ്റിയാണ് പോകുന്നത്. കുടുംബം എന്ന ആശയം കരിയറിൽ ഉടനീളം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു’, എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇതിൽനിന്നുള്ള എഡിറ്റ് ചെയ്ത ഭാഗമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.


