വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കി. ഇതു സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം ചർച്ച ചെയ്ത് തീരുമാനമായി. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് ഇപ്പോഴും നിലവിലുള്ളത്. ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരും. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി ആധുനിക നിരത്തുകൾക്ക് അനുസൃതമായി പുനർനിർണയിക്കാൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നു.
പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ
ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ്.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കും എന്നാണ് വിശദീകരണം. മുച്ചക്ര വാഹനങ്ങളുടെയും സ്കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. ഇരു ചക്രവാഹനങ്ങളാണ് റോഡ് അപകടങ്ങൾക്ക് കാരണം എന്ന മുൻവിധി അംഗീകരിക്കയാണ് ഇതോടെ ചെയ്തിരിക്കുന്നത്. ഇതര വാഹനങ്ങളുടെ അശ്രദ്ധയ്ക്കും നിയമ ലംഘനങ്ങൾക്കും ഏറ്റവും അധികം ഇരയാവുന്നത് ഇരു ചക്രവാഹനങ്ങളാണ്. നിയമ ലംഘനത്തിൽ മുന്നിൽ നിൽക്കുന്നത് സ്വകാര്യ ബസുകളാണ് എന്നതും പ്രത്യക്ഷമാണ്.
എന്നാൽ കേന്ദ്ര നിയമങ്ങൾ മറ്റ് എല്ലാ കാര്യത്തിലും പിഴ പിരിക്കുന്നതിലും പിന്തുടരാൻ നിർബന്ധിതമായ സാഹചര്യത്തിൽ വേഗ പരിധി കൂട്ടി നൽകേണ്ടത് സംസ്ഥാനത്തിൻ്റെയും ബാധ്യതയായി. എ ഐ ക്യാമറ അംഗീകരിക്കുന്ന നിയമം വെച്ച് ആരെങ്കിലും കോടതിയിൽ പോയാൽ പഴയ വേഗപരിധി സർക്കാരിന് വിനയാകുമായിരുന്നു.
ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ IAS, അഡീ. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ IOFS തുടങ്ങിയവര്‍ പങ്കെടുത്തു


