എല്ലാവർക്കും കാര്യം അറിയാമായിരുന്നു, പക്ഷെ ബ്രിജ് ഭൂഷൻ്റെ സ്വാധീനത്തെ ഭയന്നു – സാക്ഷി മാലിക്

ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരായ കുറ്റപത്രത്തിൽ പോലും പൊലീസ് വെള്ളം ചേർത്തതോടെ സത്യം തുറന്നു പറഞ്ഞ് സാക്ഷി മാലിക്. എല്ലാവർക്കും കാര്യം അറിയാമായിരുന്നു. പക്ഷെ ഭയം പിന്നോട്ട് വലിക്കുകയായിരുന്നു. പോക്സോ കേസിൽ നിന്നും അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷം കുടുംബം പിൻമാറാനുള്ളകാരണവും അവർ വ്യക്തമാക്കി.

ദേശീയ ഗുസ്തി ഫെഡറേഷന്‍ തലവനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ ബിജെപി നേതാക്കള്‍ കക്ഷി രാഷ്ട്രീയവും ഉയർത്തിയിരുന്നു. ഇതിനെതിരായും അവർ തെളിവുകൾ നിരത്തി.

‘സത്യം’ ഇതാണെന്ന അടിക്കുറിപ്പോടെ ഭര്‍ത്താവും ഗുസ്തി താരവുമായ സത്യവര്‍ത് കാഡിയനൊപ്പമുള്ള വീഡിയോയില്‍ സമരം സംബന്ധിച്ച് സാക്ഷി മാലിക് വെളിപ്പെടുത്തലുകള്‍ നടത്തി. പ്രതിഷേധത്തിന്റെ തുടക്കം മുതല്‍ ഈ ദിവസംവരെയുള്ള കാര്യങ്ങളില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന് വിശദീകരിച്ചുകൊണ്ടാണ് വീഡിയോ.

ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്ര പരാതികളില്‍ എടുത്ത പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയ സാഹചര്യത്തിൽ കൂടിയാണ് പ്രതികരണം. ബ്രിജ്ഭൂഷണെതിരെ പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തിതാരം ഉന്നയിച്ച ആരോപണം പിന്‍വലിച്ചെന്ന് ചൂണ്ടിക്കാട്ടി മതിയായ തെളിവില്ലെന്ന് പറഞ്ഞായിരുന്നു പോലീസ് നടപടി. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ഭീഷണിയുണ്ടായെന്നും ഇതേ തുടര്‍ന്നാണ് മൊഴി മാറ്റിയതെന്നും സാക്ഷി വെളിപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് വനിതാ താരങ്ങളായിരുന്നു ബ്രിജ്ഭൂഷണെതിരെ ആരോപണം ഉന്നയിച്ചത്.

സമരത്തെ ആദ്യം പിന്തുണച്ചത് ബി ജെ പി നേതാക്കൾ

സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസാണ് സമരത്തിന് പിന്നിലെന്നും ചില ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ജനുവരില്‍ ജന്തര്‍ മന്ദറില്‍ സമരം നടത്തുന്നതിനുള്ള അനുമതി പത്രം സാക്ഷി മാലിക് പുറത്തുവിട്ടു. ബിജെപി നേതാക്കളായ തിരാത് റാണയും ബബിത ഫൊഗാട്ടുമാണ് സമരത്തിന് പോലീസില്‍ നിന്ന് അനുമതി എടുത്തതെന്നും സാക്ഷി മാലിക് വിശദീകരിച്ചു.

ഗുസ്തിയുമായി ബന്ധപ്പെട്ടുള്ള ഭൂരിപക്ഷം താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും ഗുസ്തിഫെഡഫറേഷനിലെ പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമായി അറിയാമെന്നും അവര്‍ പറഞ്ഞു.

‘ഗുസ്തി സമൂഹത്തിലെലെ പല വ്യക്തികളും പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഐക്യം ഇല്ലായിരുന്നു, മാത്രമല്ല അവരുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുകയും ചെയ്തു’സാക്ഷി പറഞ്ഞു. ഗുസ്തിക്കാരുടെ പോരാട്ടം സര്‍ക്കാരിനെതിരെയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിജ് ഭൂഷൻ്റെ സ്വാധീനം അപാരം, താരങ്ങൾ ഭയന്നു

‘ഞങ്ങളുടെ പോരാട്ടം സര്‍ക്കാരിനെതിരല്ല, ഏഴോളം ഗുസ്തി താരങ്ങള്‍ ലൈംഗിക ആരോപണം ഉന്നയിച്ച ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെയാണ്. ഇത്തരത്തിലൊരു ഗുരുതരമായ പ്രശ്‌നം ഉന്നയിക്കുന്നതില്‍ ഐക്യമില്ലായ്മയാണ് ഇത്രയും കാലം പുറത്ത് വരാന്‍ വൈകിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ച് ഭയമുണ്ടായിരുന്നു, ഈ സമ്മര്‍ദ്ദം ഞങ്ങള്‍ക്ക് രണ്ടാമത്തെ വെല്ലുവിളിയായിരുന്നു. ഗുസ്തി താരങ്ങള്‍ എന്ന് പറയുന്നത് ഭൂരിപക്ഷം പേരും സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍പ്പെട്ടവരാണ്. ബ്രിജ്ഭൂഷണ്‍ സിങ്ങിനെ ശക്തനും ഭരണകക്ഷിയില്‍പ്പെട്ട വലിയ രാഷ്ട്രീയ സ്വാധീനവുമുള്ള ഒരു വ്യക്തിക്കെതിരെ പോരാടുക എന്ന് പറയുന്നത് അവര്‍ക്ക് വലിയ ആശങ്കയുണ്ടാക്കിയിരുന്നു’ സാക്ഷി പറഞ്ഞു.

സമരത്തിലുടനീളം തങ്ങളെ പിന്തുണച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സാക്ഷിയും ഭര്‍ത്താവ് കാഡിയനും നന്ദി അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച, ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ്, ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് നന്ദി അറിയിച്ചത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...