പ്ലസ് ടു കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജിക്കെതിരേയുള്ള ഇ.ഡി. നടപടി ഹൈക്കോടതി റദ്ദാക്കി. നേരത്തെ വിജിലൻസ് എടുത്ത കേസിൽ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇപ്പോൾ വിജിലൻസ് കേസ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ തുടർന്നെടുത്ത ഇ.ഡി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി. കേസെടുത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടികളും റദ്ദാക്കി
എം.എൽ.എ. ആയിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഷാജിക്കെതിരേ ഇ.ഡി. കേസെടുത്തത്. തുടർന്ന് കെ.എം. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളടക്കം കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡി. കടന്നിരുന്നു. കെ.എം. ഷാജി സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ.
വിജിലൻസ് എടുത്ത കേസിന്റെ ചുവടുപിടിച്ചാണ് ഇ.ഡിയും കേസെടുത്തത്. ഇതാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
സി പി എം പ്രാദേശിക നേതാവ് ആണ് 2017 യിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. വിജിലൻസ് എസ് പി നിലനിൽക്കുന്നതല്ലെന്ന് കണ്ട് പരാതി തള്ളിയിരുന്നു. എന്നാൽ വീണ്ടും പ്രോസീക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ഈ കാര്യം മുൻനിർത്തിയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.


