സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടികയിൽ 49671 പേർ ഇടം പിടിച്ചു.24325 പേർ പെൺകുട്ടികളും 25346 പേർ ആൺകുട്ടികളുമാണ്. കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലറിനാണ് ഒന്നാം റാങ്ക് (സ്കോർ 583). കോട്ടയം സ്വദേശി ആഷിഖ് സ്റ്റെന്നി രണ്ടാം റാങ്ക് (575 സ്കോർ), കോട്ടയം സ്വദേശി ഫ്രെഡ്ഡി ജോർജ് റോബിൻ മൂന്നാം റാങ്ക് (572 സ്കോർ) സ്വന്തമാക്കി.
റെക്കോർഡ് വേഗതയിലാണ് ഇത്തവണ ഫലം പ്രസിദ്ധീകരിച്ചത്.
എസ്.സി. വിഭാഗത്തിൽ നിന്ന് പത്തനംതിട്ട സ്വദേശി ചേതന എസ്.ജെ. ഒന്നാം റാങ്ക് നേടി (443 സ്കോർ). കോഴിക്കോട് സ്വദേശി സൂര്യ ദേവ് വിനോദ് രണ്ടാം റാങ്കും( 437) സ്വന്തമാക്കി. എസ്.ടി. വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്കും (387 സ്കോർ), പാലക്കാട് സ്വദേശി അനഘ രണ്ടാം റാങ്കും (364) നേടി.
സംസ്ഥാന ഹയർസെക്കൻഡറി സിലബസിൽ നിന്നും 2043 പേരും സിബിഎസ്ഇയിൽ നിന്ന് 2790 പേരുമാണ് ആദ്യ അയ്യായിരം റാങ്കുകളിൽ യോഗ്യത നേടിയത്. ആദ്യ ആയിരം റാങ്കുകളിൽ ഏറ്റവും കുടുതൽ കുട്ടികൾ യോഗ്യത നേടിയത് എറണാകുളം ജില്ലയിൽ നിന്നാണ് (154 പേർ). രണ്ടാമത് തിരുവനന്തപുരം ജില്ലയിൽ നിന്നും (135 പേർ).
മേയ് 17-ന് നടന്ന പ്രവേശന പരീക്ഷയുടെ മൂല്യ നിർണയത്തിന് ശേഷം മേയ് 31-ന് സ്കോർ പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യത പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചു കൊണ്ടാണ് റാങ്ക് പട്ടിക ഫൈനലായി പ്രസിദ്ധീകരിച്ചത് എന്ന് മന്ത്രി അറിയിച്ചു.


