അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള, ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പുറപ്പെട്ട ജലപേടകം ടൈറ്റന്‍ ഇനിയും കണ്ടെത്താനായില്ല. പേടകത്തിനുള്ളിലെ ഓക്‌സിജന്‍ തീരുന്നതോടെ ഇതിനകത്തുള്ളവരുടെ ജീവൻ അപടത്തിലാവും.
കഷ്ടിച്ച് പത്തു മണിക്കൂറത്തേക്ക് ആവശ്യമായ ഓക്‌സിജന്‍ മാത്രമാണ് പേടകത്തിലുള്ളത്. അടിയന്തരസാഹചര്യങ്ങളില്‍ 96 മണിക്കൂര്‍ വരെ ആവശ്യമായ ഓക്‌സിജന്‍ ടൈറ്റനിലുണ്ട്. എന്നാല്‍ കാണാതായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഈ അളവും കുറഞ്ഞിരിക്കയാണ്.

പുറപ്പെട്ടത് ഞായറാഴ്ച
ഞായറാഴ്ച രാവിലെയാണ് പോളാര്‍ പ്രിന്‍സ് എന്ന കനേഡിയന്‍ കപ്പലില്‍നിന്ന് ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ ജലപേടകം യാത്രക്കാരുമായി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര ആരംഭിച്ചത്. സമുദ്രാന്തര്‍ഭാഗത്തേക്ക് ഊളിയിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു.
കാനഡ, യു.എസ്. ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വ്യാപമായ തിരച്ചില്‍ മേഖലയില്‍ പുരോഗമിക്കുകയാണ്. ശബ്ദതരംഗങ്ങള്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തെത്തിയത് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴും പേടകം എവിടെയെന്ന് നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല.
ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന്‍ വ്യവസായഭീമന്‍ ഷഹ്‌സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ പേടകത്തിനുള്ളത്. ഇതില്‍ സ്റ്റോക്ടണ്‍ റഷാണ് പേടകം നിയന്ത്രിക്കുന്നത്. പുറത്തുനിന്ന് മാത്രം തുറക്കാവുന്ന വിധത്തിലാണ് ടൈറ്റന്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.
വെല്ലുവിളി ഇങ്ങനെ

പേടകം ജലോപരിതലത്തിലേക്ക് ഉയർത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടാവുമെന്നും അങ്ങനെ ഉയർന്നു വന്നാൽത്തന്നെ ആശയവിനിമയ സംവിധാനം നഷ്ടമായ ചെറുപേടകം കണ്ടെത്തുക ശ്രമകരമാണെന്നും ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ മറൈൻ എൻജിനീയറിങ് പ്രഫസർ അലിസ്റ്റെയർ ഗ്രേഗ് അഭിപ്രായപ്പെട്ടു.
പേടകം പുറത്തുനിന്ന് ബോൾട്ടുപയോഗിച്ച് അടച്ച നിലയിലാണ്. പുറത്തുനിന്നു തുറക്കാതെ യാത്രികർക്ക് ഇറങ്ങാനാവില്ല. സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങിയ നിലയിലാണെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാകും. അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും പ്രതിസന്ധിയാകും. 2 മൈലോളം ആഴത്തിലായതിനാൽ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കും.
ഓഷൻ ഗേറ്റ് ടൈറ്റൻ’ സമുദ്രപേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30നാണു മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. അപ്പോൾ 4 ദിവസത്തേക്കുള്ള ഓക്സിജനാണു പേടകത്തിലുണ്ടായിരുന്നത്. ഇന്നുച്ചയ്ക്ക് അതു തീരും മുൻപ് പേടകം കണ്ടെത്തിയാൽ പോരാ, 5 ജീവനുകൾ രക്ഷിക്കുകയും വേണം.


