കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ പോലീസ് നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിനാശകരമായ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ മണിപ്പൂരില്‍ രാഹുലിന്റെ അനുമ്പയെ തടയുകയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
രാഹുലിനെ തടഞ്ഞത് തികച്ചും അസ്വീകാര്യവും ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മാനദണ്ഡങ്ങളും തകര്‍ക്കുന്നതാണെന്നും ഖാര്‍ഗെ വ്യക്തമാക്കി. മണിപ്പുര്‍ വിഷയത്തില്‍ മൗനം വെടിയാന്‍ മോദി ഇതുവരെ തയ്യാറായിട്ടില്ല. മണിപ്പൂരില്‍ സംഘര്‍ഷമല്ല സമാധാനമാണ് വേണ്ടത് ഖാര്‍ഗെ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ബിഷ്ണുപുരില്‍വെച്ച് രാഹുലിന്റെ വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘർഷം തുടരുകയാണ് എന്നു പറഞ്ഞാണ് യാത്ര തടഞ്ഞത്. എന്നാൽ ചുരാചന്ദ്പൂരിലേക്ക് ഹെലിക്കോപ്ടറിൽ പോകാം എന്ന് ഉപാധി വെക്കുകയും ചെയ്തു.
മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് സംഘം രാഹുലിനെ തടഞ്ഞതെന്ന് മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ മേഘചന്ദ്ര വെളിപ്പെടുത്തി. രാഹുലിനെ സ്വീകരിക്കാന്‍ ജനങ്ങള്‍ റോഡിന് ഇരുവശങ്ങളിലും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പോലീസ് റോഡ് ബ്ലോക്ക് ചെയ്തു. ഇതിനുള്ള നിര്‍ദേശം മുഖ്യമന്ത്രിയാണ് നല്‍കിയതെന്നാണ് താന്‍ കേട്ടതെന്നും മേഘചന്ദ്ര പറഞ്ഞു.


