Friday, February 20, 2026

കസേര കളി ആദർശം, വ്യത്യസ്ത മുന്നണികളിൽ മൂന്നാം തവണയും ഉപമുഖ്യന്ത്രി പദമേറി അജിത് പവാർ

മഹാരാഷ്ട്രയിൽ തലമുറമാറ്റത്തെ ചൊല്ലി ഏറെ നാളായി നിലനിന്ന അസ്വാരസ്യമാണ് എൻസിപിയുടെ പിളർപ്പ് ലക്ഷ്യം വെച്ചവർക്ക് എളുപ്പമായത്. ശരദ് പവാറിന് ശേഷം ആരെന്ന ചോദ്യത്തിന് അദ്ദേഹത്തിൻ്റെ മകൾ സുപ്രിയ സുലേയുടെ സാന്നിധ്യം തന്നെ ഉത്തരമായി മാറിയിരുന്നു. അതു മുതൽ പുതുവഴികൾ അജിത് പവാർ ആലോചിച്ച് തുടങ്ങിയിരുന്നു. ഭൂരിഭാഗം എംഎൽഎമാരെയും പ്രഫുൽ പട്ടേൽ അടക്കമുള്ള ശക്തരായ നേതാക്കളെയും ബി ജെ പി നയതന്ത്ര സഹായത്തോടെ കയ്യിലാക്കി വെച്ചിരുന്നു.

പവാറിന് പ്രയമേറിയതിനാൽ എൻസിപിയിൽ തലമുറമാറ്റം വൈകില്ലെന്ന് ഉറപ്പായതോടെയാണ് അജിത് നേതൃ സ്ഥാനം കൊതിച്ച് നീക്കം തുടങ്ങിയത്. അടുത്ത അധ്യക്ഷനാക്കിയില്ലെങ്കിൽ പാർട്ടി പിളർത്തുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു. അന്ന് പക്ഷെ ശരത് പവാറിന്‍റെ അപ്രതീക്ഷിത നീക്കത്തിലൂടെയുള്ള തന്ത്രം നിശ്ശബ്ദത പാലിക്കാൻ നിർബന്ധിതനാക്കി.

തന്‍റെ ആത്മകഥാ പ്രകാശന ചടങ്ങിൽ വച്ച് ശരത് പവാർ അപ്രതീക്ഷിതമായി രാജ് പ്രഖ്യാപിച്ചു. പവാറിന് പിന്നിൽ പാർട്ടി ഒന്നടങ്കം അണി നിരന്നതോടെ അദ്ദേഹം തീരുമാനം പിൻവലിക്കുകയും ചെയ്തു. പിന്നാലെ തന്‍റെ മകൾ സുപ്രിയാ സുലേയെയും പ്രഫുൽ പട്ടേലിനെയും ശരത് പവാർ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്‍റുമാരാക്കി അജിത് പാവാറിനെ വെട്ടി.

അവിടെ നിന്നാണ് ഇത്രയും വലിയൊരു പിളർപ്പിലേക്ക് അജിത് നിലവിലെ ഭരണ മുന്നണിയുടെ സഹായതതോടെ പാർട്ടിയെ എത്തിക്കുന്നത്. തന്‍റെതാണ് യഥാർഥ പാർട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. ഷിൻഡെ വിഭാഗത്തിനെതിരെ അയോഗ്യതാ കേസിൽ സുപ്രിംകോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ അജിത്തിനെ ഒപ്പം കൂട്ടി നീങ്ങാൻ ബിജെപി നീക്കം നടത്തിയതാണ്. പാർട്ടിയെ പിളർത്തിയെങ്കിലും മറുവശത്ത് ശരത് പവാർ നിസ്സാരനല്ല.

സുപ്രിയയുടെ അനുനയം ഫലിച്ചില്ല

അജിത് കൂറുമാറുമെന്ന് ഉറപ്പായതോടെ അനുയ ശ്രമങ്ങളുമായി സുപ്രിയാ സുലേയും എത്തി. വഴങ്ങില്ലെന്നായതോടെ പാതിവഴിയിൽ സുപ്രിയ ഇറങ്ങിപ്പോയി. പിന്നാലെ അജിത്തും എംഎൽഎമാരും രാജ്ഭവനിലേക്കെത്തി. പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്‍റും ശരത് പവാറിന്റെ വിശ്വസ്തനുമായ പ്രഫുൽ പട്ടേലിനൊപ്പമാണ് അജിത് എത്തിയത്. പിന്നാലെ ഏക്നാഥ് ഷിൻഡെയും ഫഡ‍്നാവിസും പിന്നാലെ എത്തി. ഒരു മണിക്കൂറിനകം സത്യപ്രതിഞ്ജ ആരംഭിച്ചു. അജിത്തിനൊപ്പം ഛഗൻഭജ്പലും, ദിലീപ് വൽസേ പാട്ടിലും. ധനഞ്ജയ് മുണ്ഡെയുമടക്കം പാർട്ടിയിലെ 9 പ്രമുഖർ മന്ത്രിമാരായി. അകെയുള്ള 53 ൽ 40 എംഎൽഎമാരെ ഒപ്പം നിർത്താൻ അജിത്തിനായി. പിന്നാലെ വാർത്താ സമ്മേളനത്തിൽ യഥാർഥ എൻസിപി പാർട്ടി ഇനി തന്‍റേതാണെന്ന അവകാശവാദവും അജിത്ത്  ഉന്നയിച്ചു. മോദിയെ പുകഴ്ത്തുകയും ചെയ്തു.  

എന്നും അധികാരത്തിന് പിറകെ, അസംതൃപ്തിയും കൂടെ

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് തവണ എന്‍.സി.പി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിട്ടുണ്ട്. ഇതില്‍ രണ്ട് തവണയും സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ച രാഷ്ട്രീയ അട്ടിമറിയിലൂടെയായിരുന്നു. 2019-ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് അജിത് പവാര്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതോടെ എന്‍സിപിയില്‍ പിളര്‍പ്പ് ഒഴിവായിരുന്നു.

ആടിയും ഉലഞ്ഞും മഹാരാഷ്ട്ര രാഷ്ട്രീയം

2019 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിനായിരുന്നു ഭൂരിപക്ഷം. ആ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല. തുടര്‍ന്ന് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടെ അജിത് പവാർ മറുകണ്ടം ചാടി. സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരുന്ന കോണ്‍ഗ്രസിനേയും ശിവസേനയേയും കാഴ്ചക്കാരാക്കി ബിജെപിയുമായി കൂട്ടുകൂടി. ബിജെപി നേതാവ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ദിവസങ്ങളുടെ ഇടവേളയിൽ ഇരു പക്ഷത്തും ഉപമുഖ്യൻ

ഭൂരിപക്ഷം തെളിയിക്കാനാകാതെ ആ സര്‍ക്കാര്‍ താഴെവീണപ്പോൾ ബിജെപിക്കൊപ്പം പോയ അജിത് പവാര്‍ എന്‍സിപിയിലേക്ക് തിരികെയെത്തി. എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ചു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയായിരുന്നു അന്ന് മുഖ്യമന്ത്രി. ആ അവസരവും ഉപയോഗിച്ച് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി. ദിവസങ്ങളുടെ ഇടവേളയില്‍ രണ്ട് പക്ഷത്തും അങ്ങനെ അദ്ദേഹം ഉപമുഖ്യമന്ത്രിയായി. തുടര്‍ന്ന് 2022 വരെ ഈ സര്‍ക്കാര്‍ അധികാരം തുടര്‍ന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തില്‍ ഒരു വിഭാഗം ശിവസേന എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ ഉദ്ധവ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് ശിവസേന-ബിജെപി സഖ്യം പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചു. പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു അജിത് പവാറിന്. പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം ഇപ്പോൾ ഭരണപക്ഷത്ത് ചേർന്ന് ഉപുമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് തവണയും മുന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാര്‍ക്കൊപ്പമാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്.

പാർട്ടി പിളർത്തുന്നവർക്ക് വമ്പൻ ഓഫറുകൾ

എന്‍സിപിയിലെ പിളര്‍പ്പ് ബിജെപിയില്‍ നിന്ന് മഹാവികാസ് അഘാഡി സഖ്യത്തിനേറ്റ തുടര്‍ച്ചയായ രണ്ടാമത്തെ കനത്ത പ്രഹരമാണ്. ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത പക്ഷം ശിവസേനയെ പിളര്‍ത്തി മഹാവികാസ് ആഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച് ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് എന്‍സിപിയിലും പിളര്‍പ്പുണ്ടായത്. അന്ന് ശിവസേനയെ പിളര്‍ത്തിയ ഷിന്ദേയ്ക്ക് മുഖ്യമന്ത്രി പദം തന്നെ നല്‍കിയ ബിജെപി, ഇന്ന് എന്‍സിപിയെ പിളര്‍ത്തിയ അജിത് പവാറിനും ഏറ്റവും ഉന്നതമായ പദവിതന്നെ നല്‍കി.

എന്‍.സി.പി സര്‍ക്കാരിന്റെ ഭാഗമായാല്‍ താന്‍ രാജിവെക്കുന്നമെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ ഭീഷണി മുഴക്കിയ ഷിന്ദേ തന്നെയാണ് ഇന്ന് അജിത് പവാറിനേയും എന്‍സിപിയേയും രാജ്ഭവനിലേക്ക് സ്വാഗതം ചെയ്തത്. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് എന്‍സിപിയോടുള്ള ഷിന്ദേയുടെ നിലപാട് മയപ്പെടുത്തിയത്. എന്‍സിപി നേതാക്കള്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നതിനെ എതിര്‍ത്ത ഷിന്ദേയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കൈകാര്യം ചെയ്തത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...