ആര്.എസ്.എസ് നേതാവ് എം.എസ്. ഗോൾവാല്‍ക്കറിനെ കുറിച്ച് സാമൂഹികമാധ്യമത്തില്‍ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ കോണ്‍ഗ്രസിലെ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങിനെതിരെ ഇന്ദോർ പോലീസ് കേസെടുത്തു. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് ജോഷി എന്ന അഭിഭാഷകൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദിഗ്വിജയ സിങ്ങിനെതിരെ കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഗോൾവാല്‍ക്കറുടെ ചിന്തകളെ തുറന്നു പരിശോധിക്കുന്ന ഒരു പുസ്തകത്താളിൻ്റെ ചിത്രമാണ് ദിഗ്വിജയ് സിങ് ശനിയാഴ്ച ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ദളിതര്‍, മുസ്ലിങ്ങള്‍, പിന്നാക്കവിഭാഗക്കാര്‍ എന്നിവര്‍ക്ക് തുല്യാവകാശം നല്കുന്നതിനേക്കാള് ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ കഴിയുന്നതാണ് നല്ലതെന്ന് ഗോൾവാല്‍ക്കര്‍ അഭിപ്രായപ്പെട്ട ഭാഗമാണ് ട്വീറ്റിൽ ഉണ്ടായിരുന്നത്.
ട്വീറ്റിന് പിന്നാലെ ഗോൾവാല്‍ക്കറുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം ദിഗ്വിജയ സിങ് ഷെയര്‍ ചെയ്തുവെന്നാരോപിച്ച് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവും പ്രചാരണവിഭാഗത്തിന്റെ തലവനുമായ സുനില്‍ അംബേദ്കര്‍ രംഗത്തെത്തിയിരുന്നു.
വിദ്വേഷം പ്രചരിപ്പിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
തെറ്റായ വിവരം പ്രചരിപ്പിക്കുകയും സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുകയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തുവരുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് ആരോപിച്ചു. തന്റെ ജീവിതത്തിലുടനീളം സാമൂഹിക അസമത്വം നീക്കാനും ഐക്യതമുള്ള സമൂഹം കെട്ടിപ്പടുക്കാനുമാണ് ഗോൾവാല്‍ക്കര്‍ ശ്രമിച്ചതെന്നും ചൗഹാന് കൂട്ടിച്ചേര്‍ത്തു.
കേസ് പുസ്തകത്താൾ ട്വീറ്റ് ചെയ്തതിന്
ഒരു ഇംഗീഷ് പുസ്തകത്തിലെ വിവരങ്ങളാണ് ദിഗ്വിജയ സിങ് ഗോൾവാല്ക്കറുമായി ബന്ധപ്പെട്ട് ഷെയര്‍ ചെയ്തതെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ ഡിപാര്‍ട്മെന്റ് ചെയര്മാന് കെ.കെ. മിശ്ര ചൂണ്ടികാട്ടി.
തിരിച്ചടിച്ച് ദിഗ് വിജയ് സിങ്
വിഷയം വിവാദമാവുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും അഭിസംബോധനചെയ്ത് ദിഗ്വിജയ് സിങ് പുതിയ ട്വീറ്റുകളുമായി രംഗത്തെത്തി.
”മോദിജി, അമിത് ഷാ ജി, ഭീരുക്കളായ ഒരുകൂട്ടം ഒറ്റുകാരാണ് നിങ്ങള്‍ക്കൊപ്പം ചേരുന്നത്. നേരത്തെ നിങ്ങളെ പഴിപറഞ്ഞിരുന്നവരാണ് ഇപ്പോള്‍ നിങ്ങളെ വാഴ്ത്തുന്നത്. നിങ്ങള്‍ക്ക് അധികാരം നഷ്ടപ്പെടുന്ന നിമിഷം അവര്‍ നിങ്ങളെ ഉപേക്ഷിക്കും. നിങ്ങളിരുവരും വലിയ ബുദ്ധിമോശമാണ് കാണിക്കുന്നത്”, ദിഗ്വിജയ് സിങ് ട്വീറ്റിൽ ഓർമ്മപ്പെടുത്തി.
നിങ്ങളുടെ പ്രത്യയശാസ്ത്രത്തോട് വിട്ടുവീഴ്ചയില്ല
“ഞാന്‍ നിങ്ങളുടെ വിമര്‍ശകനാണ്, അങ്ങനെ തന്നെ തുടരുകയും ചെയ്യും. നിങ്ങളുടെ പ്രത്യയശാസ്ത്രത്തോട് നിങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്തതിനാൽ, ഞാൻ നിങ്ങളുടെ ആരാധകനുമാണ്. ഈശ്വരന് നിങ്ങള്‍ക്ക് നല്ല ബുദ്ധി തോന്നിക്കട്ടെ”, മറ്റൊരു ട്വീറ്റില്‍ ദിഗ്വിജയ് സിങ് കുറിച്ചു.


