സംഘട്ടന സംവിധായകനും നടനുമായ കനൽ കണ്ണനെ പൊലീസ് അറസ്റ്റു ചെയ്തു. വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചതായുള്ള പരാതിയിൽ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ്. നാഗർകോവിൽ സൈബർ ക്രൈം ഓഫിസിൽ കണ്ണനെ ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയിരുന്നു. തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് കനൽ കണ്ണൻ.
ക്രിസ്ത്യൻവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കനൽ കണ്ണനെതിരെ തമിഴ്നാട് പോലീസ് കേസെടുത്തിരുന്നു. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിൻ ബെന്നറ്റ് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിന് തുടർച്ചയായാണ് നപടപടി.
വിദ്വേഷ പ്രചാരണവും ആഹ്വാനങ്ങളും

ക്രിസ്ത്യൻ മതവിഭാഗത്തെ അപകീർത്തിപ്പെടുന്നതും മതവിശ്വാസികൾക്കിടയിൽ വിദ്വേഷം പടർത്തുന്നതുമാണ് കണ്ണൻ്റെ ട്വീറ്റെന്ന് ഓസ്റ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തി.
ഇതിനുമുമ്പും വിദ്വേഷപ്രചാരണത്തിന്റെ പേരിൽ കണ്ണൻ നടപടി നേരിട്ടിട്ടുണ്ട്. ശ്രീരംഗം ക്ഷേത്രത്തിനു സമീപമുള്ള പെരിയാറിന്റെ പ്രതിമ തകർക്കാൻ പൊതുയോഗത്തിൽ ആഹ്വാനം ചെയ്തു. ഇതു സംബന്ധിച്ച കേസിൽ കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു. എന്നാൽ സമാനമായ പ്രചാരണങ്ങൾ ആവർത്തിച്ചു.


