ബാങ്കോക്കിൽ നടക്കുന്ന 25-ാമത് ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണം. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യർരാജി സ്വർണം നേടി. 13.09 സെക്കന്റിലാണ് 23 കാരിയായ യർരാജി ഫിനിഷ് ചെയ്തത്. ജാപ്പനീസ് താരങ്ങളായ ടെറാഡ അസുക്ക (13.13) വെള്ളിയും മസുമി അയോകി (13.26) വെങ്കലവും സ്വന്തമാക്കി. ജ്യോതിയുടെ കന്നി ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പാണിത്. ബുധനാഴ്ച പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ വെങ്കലവുമായി അഭിഷേക് പാൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കം കുറിച്ചിരുന്നു.
ആദ്യ ദിനം വെങ്കലത്തിൽ ഒതുങ്ങി
ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ ഇന്ത്യക്ക് വെങ്കലം മാത്രമായിരുന്നു. പുരുഷന്മാരുടെ പതിനായിരം മീറ്റർ ഓട്ടത്തിൽ അഭിഷേക് പാൽ മൂന്നാംസ്ഥാനം നേടി. മധ്യപ്രദേശിലെ ഇൻഡോറിൽനിന്നുള്ള അഭിഷേക് 29 മിനിറ്റ് 33.26 സെക്കൻഡിലാണ് ഫിനിഷ് ചെയ്‌തത്. ജപ്പാന്റെ റെൻ തസാവയ്‌ക്കാണ് സ്വർണം. കസാഖ്‌സ്ഥാൻ താരം കോഷ് ഷദ്രാക് വെള്ളി നേടി.
മെഡൽ പ്രതീക്ഷിച്ച അന്നുറാണിക്ക് തിരിച്ചടിയായി. വനിതകളുടെ ജാവലിൻ ത്രോയിൽ 59.10 മീറ്റർ എറിഞ്ഞ അന്നു നാലാമതായി. ജപ്പാന്റെ മരിന സാട്ടോയ്‌ക്കാണ് സ്വർണം. 1500 മീറ്റർ ഓട്ടത്തിൽ ലിലി ദാസ് ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജപ്പാന്റെ നൊസുമി ടനാക ഒന്നാമതെത്തി. പുരുഷ, വനിതാ 4×100 മീറ്റർ റിലേയിൽ ഇന്ത്യയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. പുരുഷ റിലേയിൽ തായ്‌ലൻഡും വനിതകളിൽ ചൈനയും സ്വർണം കരസ്ഥമാക്കി. ട്രിപ്പിൾജമ്പിൽ ജപ്പാന്റെ മരികോ മൊറിമോട്ടോ സ്വർണം നേടി.
ആറിനങ്ങളിൽ നാലിലും സ്വർണവുമായി ജപ്പാൻ ആദ്യദിനം മുന്നിലെത്തി. ചൈനയ്‌ക്കും തായ്‌ലൻഡിനും ഓരോ സ്വർണമുണ്ട്. പുരുഷന്മാരുടെ 400 മീറ്ററിൽ മുഹമ്മദ് അജ്‌മലും രാജേഷ് രമേഷും ഫൈനലിൽ കടന്നു. വനിതകളിൽ ഐശ്വര്യ കൈലാഷ് മിശ്രയും മെഡലിനായി ഇറങ്ങും. സമ്പൂർണ അത്‌ലീറ്റിനെ കണ്ടെത്തുന്ന ഡെക്കാത്ത്‌ലണിൽ അഞ്ച് ഇനങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയുടെ തേജസ്വിൻ ശങ്കർ 4124 പോയിന്റുമായി മുന്നിലാണ്.


