മണൽ മാഫിയക്ക് സഹായം ചെയ്ത ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു. നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും. മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാർക്കും അഞ്ച് സിവിൽ പോലീസ് ഓഫീസർമാർക്കും എതിരെയാണ് നടപടി. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇത് സംബന്ധിചച് ഉത്തരവ് പുറപ്പെടുവിച്ചത്.
കുന്ദംകുളം പോലീസ് സ്റ്റേഷനിലും പേരാമംഗലം, മണ്ണുത്തി ഹൈവേ പട്രോൾ വാഹനങ്ങളിലും ജോലി ചെയ്തുവരവേ മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പോലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി.
ഗ്രേഡ് എ എസ് ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പൊലീസ് ഓഫീസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി.എം (കാസർഗോഡ്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.
മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പൊലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു.


