
ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ സുഹൃത്തായ യുവാവ് കുത്തിക്കൊന്നു. ആലപ്പുഴ തുറവൂർ സ്വദേശിനി ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിയിൽ ആക്രമം നടത്തിയ പ്രതി ആലുവ സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തിയതായിരുന്നു ലിജി. ഇവരുടെ മുൻ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയിലേക്ക് എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യിൽ കരുതി കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. കുത്തേറ്റ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് മുറിയുടെ മൂലയിൽ ഇട്ട് കുത്തിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെ നാലാം നിലയിലാണ് കൊലപാതകമുണ്ടായത്.
ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവർ വിവരമറിഞ്ഞത്. ഓടിയെത്തിയ ജീവനക്കാർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും കത്തിവീശി. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്.


