
വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കാരസിന്. റെക്കോഡോടെ വിജയം ലക്ഷ്യമിട്ട നൊവാക് ജോക്കോവിച്ചിന് പിഴച്ചു. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അല്‍ക്കാരസിന്റെ ജയം. സ്കോർ: 1-6, 7-6, 6-1, 3-6, 6-4.
ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയശേഷമാണ് ജോക്കോവിച്ച് മത്സരം അടിയറവച്ചത്. രണ്ടാം സെറ്റും മൂന്നാം സെറ്റും അൽക്കാരസ് പിടിച്ചെടുത്തു. നാലാം സെറ്റ് സ്വന്തമാക്കി ജോക്കോ ജീവൻ കാത്തു. നിർണായകമായ അഞ്ചാം സെറ്റിൽ ജോക്കോയുടെ പ്രതീക്ഷകൾ തകർത്ത് അൽക്കാരസ് കിരീടത്തിൽ മുത്തമിട്ടു. ഇതോടെ 24-ാം ഗ്രാൻസ്ളാം കിരീടമെന്ന ജോക്കോയുടെ സ്വപ്നവും ബാക്കിയായി. ജോക്കോയുടെ 35-ാം ഗ്രാന്‍സ്ളാം ഫൈനലായിരുന്നു ഇത്.
ആദ്യം കീഴടങ്ങി, പിന്നെ പൊരുതി കയറി
ജോക്കോവിച്ചിന്റെ ആധിപത്യം കണ്ട സെറ്റില്‍ സ്പാനിഷ് യുവതാരം നിഷ്പ്രഭനായി. 6-1 നാണ് ജോക്കോ ആദ്യ സെറ്റ് സ്വന്തമാക്കിയത്. ജോക്കോ അനായാസം കിരീടം നേടുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രണ്ടാം സെറ്റില്‍ അല്‍ക്കാരസ് കടുത്ത പോരാട്ടം കാഴ്ചവെച്ചു. ജോക്കോയ്ക്ക് മുന്നില്‍ പതറാതെ റാക്കറ്റേന്തിയ സ്പാനിഷ് താരം സെറ്റ് 6-6 ലെത്തിച്ചു. അതോടെ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിലും വാശിയേറിയ പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. ഒടുവില്‍ 8-6 ന് ടൈബ്രേക്കറില്‍ വിജയിച്ച് അല്‍ക്കാരസ് മത്സരത്തിലേക്ക് തിരിച്ചുവന്നു.
മൂന്നാം സെറ്റിലും അല്‍ക്കാരസ് കരുത്തോടെ റാക്കറ്റേന്തി. അതോടെ സെന്റര്‍ കോര്‍ട്ടില്‍ സെര്‍ബിയന്‍ സൂപ്പര്‍താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. 6-1 എന്ന സ്‌കോറിന് തിരിച്ചടിച്ച് അല്‍ക്കാരസ് മത്സരത്തില്‍ മുന്നിട്ടുനിന്നു. എന്നാല്‍ ജോക്കോ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. നാലാം സെറ്റില്‍ പരിചയസമ്പത്തോടെ റാക്കറ്റേന്തിയ താരം 6-3 ന് സെറ്റ് സ്വന്തമാക്കി. കലാശപ്പോര് അവസാനസെറ്റിലേക്ക് നീണ്ടു. 6-4 നാണ് അവസാനസെറ്റ് അൽക്കാരസ് സ്വന്തമാക്കിയത്.
ഓഹ്…. ഇത് ചരിത്രം
അടുത്ത കാലത്ത് കണ്ട ഉജ്വലമായ ടെന്നീസ് മാച്ചായിരുന്നു. കണിശമായ നെറ്റ് ഡ്രോപ്സ്, മാരകമായ ക്രോസ് കോർട്ട് റിട്ടേൺസ്, ഉഗ്രൻ എയ്സുകൾ, മികച്ച ബാക്ക് ഷോട്ട്സ് .
അൽകാരിസ് എന്ന ഇരുപതുകാരൻ ലോക ടെന്നീസ് ചരിത്രത്തിലെ വലിയ പ്രതിഭകളിലൊരാളായ , 36 വയസുള്ള ജോക്കോവിച്ചിനെ നേരിട്ടത് പതർച്ചയില്ലാതെയാണ്.
2013-ലാണ് അവസാനം വിംബിൾഡൺ സെൻട്രൽ കോർട്ടിൽ ജോക്കോ തോറ്റത്. ആൻഡി മുറേയോട്.
10 വർഷത്തിനിടയിൽ ഫൈനലിൽ എത്തിയ എല്ലാ മാച്ചും ജോക്കോ ജയിച്ചു. മൂന്ന് തവണ ജോക്കോ തോൽപ്പിച്ചത് സാക്ഷാൽ റോജർ ഫെഡററെയാണ്. എന്നിട്ടും 24 ആം കിരീടം തട്ടിതെറിപ്പിക്കപ്പെട്ടു


