രാജ്യത്തുടനീളം നടത്തിയ പരിശോധനകളിൽ ദേശീയ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സും പിടിച്ചെടുത്ത 2,400 ലേറെ കോടി രൂപയുടെ മയക്കുമരുന്ന് നശിപ്പിച്ചു.
മയക്കുമരുന്നു കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന മേഖലാസമ്മേളനത്തില്‍ ആഭ്യന്ത്ര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു. ശേഷം 2,416 കോടി രൂപ വിലവരുന്ന 1,44,000 കിലോ ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. എന്‍.സി.ബിയുടെ ഹൈദരാബാദ് യൂണിറ്റ് 6,590 കിലോ, ഇന്ദോര്‍ യൂണിറ്റ് 822 കിലോ, ജമ്മു യൂണിറ്റ് 356 കിലോ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്.
കൂടുതലും അതിർത്തി സംസ്ഥാനങ്ങളിൽ
അസമില്‍ 1,486 കിലോ, ചണ്ഡിഗഢില്‍ 229 കിലോ, ഗുജറാത്തില്‍ 4,277 കിലോ, ഹരിയാനയില്‍ 2,458 കിലോ, ജമ്മു കശ്മിരില്‍ 4,069 കിലോ, മധ്യപ്രദേശില്‍ 1,03,884 കിലോ, മഹാരാഷ്ട്രയില്‍ 159 കിലോ, ത്രിപുരയില്‍ 1,803 കിലോ, ഉത്തര്‍പ്രദേശില്‍ 4,049 കിലോ ലഹരിവസ്തുക്കളാണ് എന്‍.സി.ബി. നശിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലായ് 15 വരെ ഏകദേശം 9,580 കോടി രൂപയുടെ 8,76,544 കിലോയോളം വരുന്ന പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ നശിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ ലഹരിക്കടത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് കടത്ത് കണ്ടെത്തിയത് ഗുജറാത്ത് തീരത്താണ്.