ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെ.പി.സി.സി. ഓഫീസിലെ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ വ്യാപകമായ പോക്കറ്റടി. തടിച്ചുകൂടിയ ആളുകളില്‍ പലരുടെയും പഴ്‌സ് നഷ്ടപ്പെട്ടു. ഇവയിൽ പതിനഞ്ചോളം പഴ്‌സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു. കാശ് കൈക്കലാക്കിയ ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
ആള്‍ക്കൂട്ടത്തില്‍ പഴ്‌സ് നഷ്ടപ്പെട്ടെന്നറിയിച്ച് മുഹമ്മദ് സഫര്‍ എന്നയാള്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനിലടക്കം പരാതി നല്‍കിയിരുന്നു. പത്തോളം പഴ്‌സുകള്‍ പലയിടങ്ങളിൽ നിന്നായി ലഭിച്ചത് സ്റ്റേഷനിലും എത്തിച്ചിരുന്നു. കെ.പി.സി.സി. ഓഫീസിന്റെ പരിസര പ്രദേശങ്ങളില്‍നിന്ന് കിട്ടിയ പഴ്‌സുകളിലും പണമുണ്ടായിരുന്നില്ല. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡടക്കമുള്ള രേഖകളൊന്നും നഷ്ടപ്പെട്ടിരുന്നില്ല.
കെ.പി.സി.സി. ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട കുറച്ച് പഴ്‌സുകൾ ലഭിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ടതാണെന്നു കരുതി പരാതി നല്‍കാത്തവരുമുണ്ടെന്നാണ് വിലയിരുത്തല്‍.
പോക്കറ്റടിക്ക് പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിച്ചിരിക്കാം എന്നാണ് കരുതുന്നത്. ഇത്രയും അധികം മോഷണങ്ങൾ ഒരാൾ നടത്തുക പ്രായോഗികമല്ല എന്നാണ് വിലിയിരുത്തുന്നത്. ഇതു പ്രകാരം ഏതോ ക്രിമിനൽ സംഘം ഇത്തരം സന്ദർഭം മുതലെടുക്കുന്നു എന്നാണ് മനസിലാക്കുന്നത്.


