കലാപബാധിത മണിപ്പുരില്‍നിന്നുള്ള കായികതാരങ്ങൾക്ക് തമിഴ്നാട്ടിലേക്ക് വരാം. സൌജന്യ പരിശീലനം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ മകനും കായികവകുപ്പുമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിര്‍ദേശം നല്‍കിയതായും സ്റ്റാലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
മികച്ച താരങ്ങൾ കലാപ കുരുക്കിൽ
താരങ്ങള്‍ക്ക് ഖേലോ ഇന്ത്യ, ഏഷ്യന്‍ ഗെയിംസ് പോലുള്ള കായികപരിപാടികള്‍ക്ക് സജ്ജരാകാനുള്ള സാഹചര്യമല്ല മണിപ്പുരില്‍ നിലവിലുള്ളത്. 2024 ഖേലോ ഇന്ത്യയുടെ ആതിഥേയര്‍ തമിഴ്‌നാടാണ്. മണിപ്പുരില്‍നിന്നുള്ള കായികതാരങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള സൗകര്യങ്ങള്‍ തമിഴ്‌നാട് കായികവകുപ്പിന്റെ ഭാഗമായി ഒരുക്കിക്കൊടുക്കുമെന്ന് ഉദയനിധി സ്റ്റാലിനും പ്രഖ്യാപിച്ചു.
ചാമ്പ്യന്മാരെയും പ്രത്യേകിച്ച് വനിതാ ചാമ്പ്യന്മാരെയും സൃഷ്ടിക്കുന്നതില്‍ മണിപ്പുര്‍ മുന്നിലാണ്. ഏറെ ആശങ്കയോടെയും വേദനയോടെയുമാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളെ തമിഴ്‌നാട് നോക്കിക്കാണുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
സ്നേഹവും കരുതലുമാണ് തമിഴ് സംസ്കാരത്തിന്‍റെ മുഖമുദ്രയെന്ന് പറഞ്ഞ സ്റ്റാലിൻ, “എല്ലാ സ്ഥലവും എന്‍റേതാണ്, എല്ലാ ആളുകളും എന്‍റെ ബന്ധുക്കളാണ്” എന്ന പ്രസിദ്ധ വചനവും ചൂണ്ടിക്കാട്ടി. മണിപ്പൂർ കായികതാരങ്ങൾക്ക് തമിഴ്‌നാട്ടിൽ പരിശീലനം നൽകുന്നതിനുള്ള നിർദേശത്തിന്‍റെ അടിസ്ഥാനം ഇതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പരിശീലനം നടത്താനാകുന്നില്ലെന്ന പരാതിയുമായി മണിപ്പൂരിലെ നിരവധി കായിക താരങ്ങൾ രംഗത്തുവന്നിരുന്നു.


