ഭീമ കൊറേഗാവ് കേസിൽ ജയിലിൽ അടക്കപ്പെട്ട എൽഗർ പരിഷത്ത് അംഗങ്ങളായ വെർണൻ ഗോൺസാൽവസിനും അരുൺ ഫെരേരിയക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇവർ അഞ്ച് വർഷത്തിൽ അധികമായി ജയിലിലാണ്. ഇക്കാര്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
മുംബൈ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്കിയ അപ്പീലാണ് പരിഗണിച്ചത്. അനിരുദ്ധ ബോസ്, സുധാന്‍ശു ധുലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ഇവരുവർക്കും എതിരായ കുറ്റാരോപണം ജാമ്യം നിഷേധിക്കാനും വിചാരണ വരെ തടങ്കലിൽ തുടരുന്നതിനെ ന്യായീകരിക്കാനുമുള്ള ഒരേയൊരു കാരണമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇവർക്കെതിരായ ആരോപണങ്ങൾ ഗൗരവമുളളതാണ് എന്നത് പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നിബന്ധനകൾ
വിചാരണ കോടതിയുടെ അനുമതി ഇല്ലാതെ രണ്ട് പേരും മഹാരാഷ്ട്ര വിട്ടുപോകുന്നത് വിലക്കി. രണ്ട് പേരും പാസ്പോര്‍ട്ട് എന്‍ഐഎയ്ക്ക് നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ പ്രതികള്‍ ഉപയോഗിക്കാവൂ. രണ്ട് പേരുടെയും മൊബൈല്‍ ഫോണ്‍ എപ്പോഴും ആക്ടീവ് ആയിരിക്കണമെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു.
വെര്‍ണന്‍ ഗോണ്‍സാല്‍വസും അരുണ്‍ ഫെരേരിയയും ഫോണിന്റെ ലൊക്കേഷന്‍ സ്റ്റാറ്റസ് ഓണ്‍ ചെയ്ത് വയ്ക്കണം. ഇത് എന്‍ഐഎയുടെ അന്വേഷണ ഉദ്യോഗസ്ഥന് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയുന്ന രീതിയിലായിരിക്കണം. ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമാണ് ഉപാധി.
2018 ൽ യു എ പി എ ചുമത്തി
വെർണൻ ഗോൺസാൽവസും അരുൺ ഫെരേരിയയും 2018 ആഗസ്റ്റിലാണ് അറസ്റ്റിലാവുന്നത്. യുഎപിഎ പ്രകാരം കേസെടുത്ത ഇരുവരുടേയും ജാമ്യേപേക്ഷ 2021 ഡിസംബറിൽ മുംബൈ ഹൈക്കോടതി തളളിയിരുന്നു. യുഎപിഎ പ്രകാരം കേസ് എടുക്കുന്നതിനുളള തെളിവുകളൊന്നും കുറ്റാരോപിതരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഇരുവരുടേയും അഭിഭാഷകർ വാദിച്ചു.
2017 ഡിസംബറിൽ പൂനെയിലെ ഭീമ കൊറേഗാവ് യുദ്ധ സ്മാരകത്തിന് സമീപം പൊട്ടിപ്പുറപ്പെട്ട കലാപത്തിൻ്റെ പേരിലാണ് വെർണൻ ഗോൺസാൽവസും അരുൺ ഫെരേരിയയും അറസ്റ്റിലാകുന്നത്. സംഭവത്തിന് ഉത്തരവാദികൾ വെർണൻ ഗോൺസാൽവസും അരുൺ ഫെരേരിയയും മറ്റ് 14 പേരുമാണെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റാരോപണം. ഇതിനെ മറയാക്കിയാണ് പൊതു പ്രവർത്തകരായ ഇരുവരെയും തടവിലാക്കിയത്.
16 നേതാക്കളെ ജയിലിലാക്കി
2017 ഡിസംബർ 31ന് പുനെയിൽ വച്ചു നടന്ന എൽഗർ പരിഷത് കോൺക്ലേവിന് മാവോയിസ്റ്റുകളുടെ ഫണ്ടിങ് ഉണ്ടെന്നായിരുന്നു പുനെ പൊലീസ് കേസ്. കോൺക്ലേവിന് പിറ്റേ ദിവസം ഭീമ കൊറേഗാവ് യുദ്ധത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് യുദ്ധ സ്മാരകത്തിനു മുൻപിൽ നടത്തിയ സമ്മേളനം അക്രമത്തിന് വഴി വച്ചു. ധാവ്ല , ഷോമ സെന്‍ , റോണ വില്‍സണ്‍ , സുധ ഭരദ്വാജ് , ഗൗതം നവ്ലാഖ, വരവര റാവു , പ്രൊഫ. സായിബാബ, ഫാ. സ്റ്റാന്‍ സ്വാമി , അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്ലിങ് തുടങ്ങി 16 പേരെയാണ് യു എ പി ഐ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലിട്ടത്. സ്റ്റാൻ സ്വാമി മതിയായ ചികിത്സയും കുടിക്കാൻ ആവശ്യത്തിന് വെള്ളം പോലും ലഭിക്കാതെ ജയിലിൽ മരണത്തിന് കീഴടങ്ങിയത് കടുത്ത വിമർശനങ്ങൾക്ക് ഇടവെച്ചു.



