ഹരിയാണയിലെ നൂഹില്‍ വിശ്വഹിന്ദു പരിഷത്ത് ബജ്രംഗ് ദൾ റാലിക്കു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയും റോഡുകൾ ഉപരോധിച്ചും ജനക്കൂട്ടം അക്രമം തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കയും ഇന്റര്‍നെറ്റ് സേവനങ്ങൾ നിര്‍ത്തിവെക്കുകയും ചെയ്തു.
ഇരു സംഘടനകളും സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്രയിൽ ബജ്രംഗ് ദള്‍ പ്രവര്‍ത്തകനും ഗോരക്ഷകനുമായ മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. രാജസ്ഥാനില്‍ രണ്ട് യുവാക്കളെ പശുക്കടത്തിൻ്റെ പേരിൽ ചുട്ടു കൊന്ന കേസിൽ കേസില്‍ പോലീസ് തിരയുന്നയാളാണ് മോനു മനേസര്‍.
ഒളിവിൽ കഴിഞ്ഞ പ്രതി മുൻകൂട്ടി പ്രഖ്യാപിച്ച് റാലിക്കെത്തി
വി.എച്ച്.പിയുടെ റാലിയിൽ പ്രതി പ്രത്യക്ഷപ്പെട്ടതോടെ കല്ലേറ് ഉണ്ടായി. ഇതിന് തുടർച്ചയായി ഗുരുഗ്രാം – ആള്‍വാര്‍ ദേശീയപാതയിലുള്ള നൂഹ് നഗരത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. അക്രമം നിയന്ത്രിക്കാന്‍ 1000-ത്തിലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. നൂഹ് നഗരത്തിലെ കടകമ്പോളങ്ങള്‍ അടച്ചിട്ടിരിക്കയാണ്.
വെടിവെപ്പ്, മരണം
സംഘര്‍ഷത്തിനിടെ ഒരു ഹോംഗാര്‍ഡ് കൊല്ലപ്പെട്ടതായും ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അക്രമ സംഭവങ്ങള്‍ അരങ്ങേറിയ പ്രദേശത്തേക്ക് കൂടുതല്‍ പോലീസിനെ അയക്കുമെന്നും സുരക്ഷാസേനയെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം പ്രദേശത്ത് എത്തിക്കാന്‍ ശ്രമിക്കുമെന്നും ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജ് മാധ്യമങ്ങളോട് പറഞ്ഞു
മെഗാ റാലിയിൽ എല്ലാവരോടും പങ്കെടുക്കാൻ മോനു മനേസർ സാമൂഹ്യമാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്തിരുന്നു. ഒളിവിലായിരുന്ന ഇയാൾ റാലിയിലെത്തി എന്ന വിവരത്തിന് പിന്നാലെയാണ് കല്ലേറുണ്ടാകുന്നതും വൻ സംഘർഷങ്ങളിലേക്ക് നീങ്ങുന്നതും.
ഫെബ്രുവരി 16നാണ് ഹരിയാനയിലെ ഭിവാനിയിലെ ലോഹറുവിലെ ബർവാസ് ഗ്രാമത്തിന് സമീപം കത്തിക്കരിഞ്ഞ ബൊലേറോയിൽ നിന്ന് രണ്ട് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. നസീർ (25), ജുനൈദ് (35) എന്നിവരാണ് മരിച്ചത്. ഭരത്പൂരിൽ നിന്ന് ഇരുവരെയും ബജ്‌റംഗ്ദൾ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവത്തിൽ പൊലീസ് തിരയുന്ന പ്രതിയാണ് മോനു മനേസർ. ഇയാളെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാനിൽ നിന്നുള്ള വൻ പൊലീസ് സംഘം നൂഹിൽ എത്തിയിരുന്നു.


