Sunday, February 22, 2026

മണിപ്പൂരിൽ നടക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നു എന്ന നിസ്സാരവൽക്കരണം വേണ്ട- സുപ്രീം കോടതി

മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടെന്ന് ആരോപിച്ച് അതിനെ ന്യായീകരിക്കാനും നിസ്സാരവത്ക്കരിക്കാനുമാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മണിപ്പൂരിലെ അക്രമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം .

‘വംശീയ വിദ്വേഷത്താല്‍ സ്ത്രീകളെ ആക്രമിച്ച സംഭവമാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ബംഗാളിലും സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് മണിപ്പൂരിലെ സംഭവത്തെ നിസ്സാരവത്കരിക്കാനാകില്ല. രാഷ്ട്രീയലാഭത്തിനായി ഇതിനെ ഉപയോഗിക്കരുത്. മണിപ്പൂരിലെയും ബംഗാളിലെയും രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. മണിപ്പൂര്‍ കലാപത്തില്‍ എന്ത് നിര്‍ദേശമാണ് കേന്ദ്രത്തിന് ഇനി മുന്നോട്ടുവയ്ക്കാനുള്ളത്’. ചീഫ് ജസ്റ്റിസ് ചോദിച്ചു.

എല്ലായിടത്തും എന്ന് നിസ്സാരവൽക്കരിക്കാനുള്ള ശ്രമം തടഞ്ഞു

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസ് പരിഗണിക്കവേ ബംഗാളിലും, രാജസ്ഥാനിലും, ഛത്തീസ്ഗഡിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന ഒരു അഭിഭാഷകന്റെ വാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ടെന്ന വസ്തുത പറഞ്ഞിട്ട് ഒരു നേട്ടവുമില്ല. മറ്റ് സ്ഥലങ്ങളിലും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് മണിപ്പൂരിലെ സംഭവങ്ങളെ ന്യായീകരിക്കാന്‍ പറ്റില്ല.

മണിപ്പൂരിനെ എങ്ങനെയാണ് നാം സമീപിക്കുന്നതെന്നതാണ് ചോദ്യം. ഇന്ത്യയിലെ എല്ലാവരെയും സംരക്ഷിക്കുവെന്നാണോ അതോ ആരെയും സംരക്ഷിക്കരുതെന്നാണോ നിങ്ങള്‍ പറയുന്നത്?’ ചന്ദ്രചൂഡ് ചോദിച്ചു.

മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ സ്ത്രീകള്‍ക്ക് സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിശാലമായ സംവിധാനം വേണം.

ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ നിന്ന് ഇത് വ്യക്തമാണ്. രണ്ട് സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, മറ്റെല്ലാ സ്ത്രീകള്‍ക്കും നീതി ലഭ്യമാകുന്ന ഒരു സംവിധാനം കൊണ്ടുവരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

പരാതികള്‍ ഫയല്‍ ചെയ്യപ്പെടുന്നുവെന്നും എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചന്ദ്രചൂഡ് അറ്റോര്‍ണി ജനറലിനോട് ചോദിച്ചു.

അതേസമയം മണിപ്പൂരില്‍ എത്ര കേസുകള്‍ നടക്കുന്നുവെന്ന ഡാറ്റ പോലും സര്‍ക്കാരിന്റെ പക്കലില്ലെന്ന് കുകി വനിതകള്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് പകർത്തിയ വീഡിയോയെ ഭീകരമെന്നാണ് ബെഞ്ചിലെ മറ്റംഗങ്ങളായ ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് മനോജ് മിശ്രയും വിശേഷിപ്പിച്ചത്. സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നുവെന്നും മണിപ്പൂരിന് ശാന്തി ആവശ്യമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

14 ദിവസം പൊലീസ് എന്തു ചെയ്യുകയായിരുന്നു

മെയ് നാലിന് നടന്ന സംഭവം പുറത്തറിഞ്ഞ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 14 ദിവസമെടുത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം കൈകാര്യം ചെയ്യാന്‍ ശക്തമായ സംവിധാനം വേണം. കൂടാതെ മെയ് മുതല്‍ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങളില്‍ നടന്ന അറസ്റ്റുകളെക്കുറിച്ചും അക്രമത്തില്‍ നാശനഷ്ടം നേരിട്ടവർക്കുള്ള പുനരധിവാസത്തെക്കുറിച്ചും സഹായ പാക്കേജുകളെക്കുറിച്ചും അറിയിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിന് നിർദേശം നല്‍കി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...