ഹരിയാണയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിലെ ആരാധനാലയത്തിന് അക്രമികള്‍ തീവെച്ചു. ആക്രമണത്തില്‍ നായിബ് ഇമാം എന്നയാൾ കൊല്ലപ്പെട്ടു. എൺപതോളം വരുന്ന ആള്‍ക്കൂട്ടം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആരാധനാലയത്തിന് തീയിട്ടത് എന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ്(ഈസ്റ്റ്) നിതിഷ് അഗർവാൾ പറഞ്ഞു . ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഗുരുഗ്രാം സെക്ടര്‍ 57-ല്‍ ആരാധനാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞതായും ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. അക്രമികള്‍ കല്ലേറു നടത്തുകയും വെടിയുതിര്‍ക്കകയും ചെയ്തു.
പള്ളിക്കു നേരെ കല്ലെറിയുകയും കത്തിക്കുകയും ചെയ്ത ശേഷം അകത്തുണ്ടായിരുന്ന ഇമാമിനും സഹായികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ പള്ളി ഇമാം 22കാരനായ ഹാഫിസ് മുഹമ്മദ് ഷഅദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഇമാമിനോടുപ്പമുണ്ടായിരുന്ന ഖുര്‍ഷിദ്, ഷഹാബുദ്ദീന്‍, മുഹമ്മദ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പ്രകോപനം റാലിക്ക് മുൻപേ തുടങ്ങി, പ്രതിയെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ പൊലീസ് കാത്തു നിന്നു
തിങ്കളാഴ്ച നൂഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘര്‍ഷമാണ്. സംഘപരിവാർ സംഘടനകളായ ബജ്‌റംഗദളും വിഎച്ച്‌പിയും സംഘടിപ്പിച്ച ബ്രിജ്‌മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് പിന്നാലെയാണിത്. പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയായ സംഘപരിവാർ പ്രവർത്തകൻ മോനു മനേസറും സംഘവും യാത്രയുടെ പ്രമോഷനിൽ പങ്കാളികളായത് സംഘർഷത്തിന് പ്രകോപനമായി. ഇതോടൊപ്പം ഒരു വിഎച്ച്‌പി പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന് വഴിയൊരുക്കി.
മോനു മനസേർ വി എച്ച് പി റാലിയിൽ പങ്കെടുക്കുന്നതായുള്ള വീഡിയെ സന്ദേശമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് ഹോംഗാര്‍ഡുമാരടക്കം അഞ്ച് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. സംഘർഷം തുടങ്ങിയതോടെ മോനു മനസേർ റാലിയിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് പ്രസ്താവന ഇറിക്കിയിരുന്നു. രാജസ്ഥാനിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യാനായി എത്തിയിരുന്നു.
അഭയമായത് ക്ഷേത്രം
ജൽമണ്ഡൽ യാത്ര നൂഹ് പിന്നിടുമ്പോഴാണ് സംഘർഷം തുടങ്ങിയത്. മോനു മനസേറിനെ സംബന്ധിച്ച് പൊലീസുമായുണ്ടായ തർക്കം പെട്ടെന്ന് കല്ലേറിലേക്കും സംഘർഷത്തിലേക്കും നയിച്ചു. റാലിയിൽ ഉണ്ടായിരുന്നവർക്ക് അടുത്ത ക്ഷേത്രങ്ങളാണ് അഭയമായത്. നൂറുകണക്കിന് ആളുകൾ ക്ഷേത്രത്തിൽ അഭയം തേടി. പിന്നീട് പൊലീസ് സേന എത്തി ഇവരെ അവരവരുടെ സുരക്ഷിതി സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു കൊണ്ടു പോയി. സർക്കാർ വാഹനങ്ങൾക്ക് നേരെയാണ് തുടക്കത്തിൽ ആക്രമണം ഉണ്ടായത്. അവ പിടിച്ചെടുത്ത് തീയിട്ടു. കനത്ത പൊലീസ് സന്നാഹത്തിന് കീഴിലാണ് ഇപ്പോൾ ഈ പ്രദേശങ്ങൾ.

ജൽമണ്ഡൽ യാത്രാ കേന്ദ്രമായ പൌരാണിക ക്ഷേത്രം
സംഘര്‍ഷം വ്യാപിച്ചതോടെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിട്ടുണ്ട്. കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ സേനയെ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. സംഘര്‍ഷങ്ങള്‍ക്കിടെ നിരവധി വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇരു വിഭാഗത്തിൽപ്പെട്ടവരുമായി ചർച്ച നടത്തി വരുന്നതായി കമ്മിഷണർ കല രാമചന്ദ്രൻ അറിയിച്ചു.
ഹരിയാനയിൽ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള മേഖലകളിലൊന്നാണ് നൂഹ് ജില്ല. സംഘപരിവാറിന്റെ ജലാഭിഷേക് യാത്രയ്‌ക്ക് തിങ്കളാഴ്‌ച ഗുഡ്‌ഗാവിൽനിന്നാണ് തുടക്കമായത്. നൂഹിലേക്ക് യാത്ര പ്രവേശിച്ചതിനു പിന്നാലെയാണ് സംഘർഷം.



