രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായ അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതായി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ അവകാശങ്ങൾകൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച രാഹുലിന് അനുകൂലമായ വിധി പ്രസ്താവിച്ചത്.
രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മിന്നൽ വേഗത്തിൽ അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. രാഷ്ട്രീയ പകപോക്കൽ ഇനിയും തുടരാം എന്ന സാഹചര്യം ഉണ്ട്. എം.പി സ്ഥാനം പുന:സ്ഥാപിച്ചുകൊണ്ട് ഉത്തരവ് പുറത്ത് ഇറക്കുന്നതിന് ലോക്‌സഭാ സെക്രട്ടറിയേറ്റ് തയാറാവേണ്ടതുണ്ട്. വെള്ളിയാഴ്ച തന്നെ വിധിപ്പകര്‍പ്പ് ലോക്‌സഭാ സെക്രട്ടറിയേറ്റിന് കൈമാറുമെന്ന് രാഹുലിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.
രാഹുലിന് ലോക് സഭയിൽ എത്താം
അപകീര്‍ത്തി കേസില്‍ പരാമവധി ശിക്ഷ രണ്ട് വര്‍ഷത്തെ തടവാണ്. അതാണ് രാഹുലിന്റെ പരാമര്‍ശത്തിന് ഗുജറാത്തിലെ കോടതി വിധിച്ചത്. ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. അതോടെയാണ് കോണ്‍ഗ്രസ് അവസാന പ്രതീക്ഷയെന്നോണം സുപ്രീംകോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്കുണ്ട്. അതായത് ശിക്ഷ സ്റ്റേ ചെയ്തില്ലായിരുന്നെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് മത്സരിക്കാനും അവസരം ലഭിക്കില്ല എന്നതായിരുന്നു അതിലെ പ്രാധാന്യം. അതോടൊപ്പം മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന് പങ്കെടുക്കാനുമാകും.
‘ഇന്ത്യാ’ സഖ്യം രൂപംകൊണ്ടതിന് പിന്നാലെ നടക്കുന്ന ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അയോഗ്യത കല്പിച്ചത് മിന്നൽ വേഗത്തിൽ, മറ്റ് എവിടെയും ഇല്ലാത്ത വിധി
എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. കുറ്റംചെയ്തിട്ടില്ലെന്നും മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ അധിക സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.
മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടാണെന്ന പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസിലാണ് മാര്‍ച്ച് 23-ന് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പുപ്രസംഗത്തിലായിരുന്നു ക്രിമിനല്‍ മാനനഷ്ടക്കേസിന് ആധാരമായ പരാമര്‍ശം. ബി.ജെ.പി.യുടെ എം.എല്‍.എ.യായ പൂര്‍ണേഷ് മോദിയാണ് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രാഹുലിനെതിരേ പരാതിനല്‍കിയത്.
കേസില്‍ രാഹുലിനെ കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ എം.പി.സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടു. രാഹുല്‍ഗാന്ധിക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയുള്ള പശ്ചാത്തലമുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാല്‍, ഇത്തരം പരാതികളെല്ലാം തന്റെ രാഷ്ട്രീയ എതിരാളികള്‍ നല്‍കിയതാണെന്നും ഒന്നില്‍പ്പോലും താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മറുപടിയായി ചൂണ്ടിക്കാട്ടിയിരുന്നു.
ഗുജറാത്ത് കോടതി നൽകിയത് പരമാവധി ശക്ഷ
കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലോക്‌സഭ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കുന്നത്. കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചത്. അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി രാഹുലിന് നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.
എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് തുഗ്ലക്ക് ലെയിന്‍ 12-ലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുലിനോട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. 2004-ല്‍ ലോക്‌സഭാ അംഗമായതുമുതല്‍ ഉപയോഗിച്ചുവരുന്ന വസതി ഒഴിപ്പിച്ച് പ്രതികാരം വീട്ടിയതും വാർത്തയായി.


