മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് മോഡി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉറപ്പു നൽകി. കലാപത്തിന് വഴി വെച്ചത് ഹൈക്കോടതി ഉത്തരവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുമെന്നും വ്യക്തമാക്കി.
മണിപ്പൂരിനെ കുറിച്ച് മിണ്ടാതെ ഒന്നര മണിക്കൂർ രാഷ്ട്രീയം
അവിശ്വാസ പ്രമേയത്തിന് മേൽ മറുപടി നൽകാൻ ലോക്സഭയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്രത്തിന്‍റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും ആയിരുന്നു സമയം കഴിച്ചത്. ഇതോടെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയര്‍ത്തി.
മണിപ്പൂരിനെ കുറിച്ച് പറയൂവെന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് മണിപ്പൂരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോഡിയുടെ മറുപടി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിന് ശേഷമാണ് മോഡി മണിപ്പൂരിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂർ ചർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.
കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവിന് സസ്പെൻഷൻ
സഭയില്‍ അപമര്യാദയോടെ പെരുമാറിയെന്ന കാരണത്താല്‍ ലോക്‌സഭയില്‍നിന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്പെൻ്റ് ചെയ്തു.
‘മോദി എല്ലാത്തിനെയും പറ്റി സംസാരിക്കുന്നു. പക്ഷേ, മണിപ്പുര്‍ വിഷയത്തില്‍ അദ്ദേഹം നീരവ് ആയി നിലകൊണ്ടു, അഥവാ മൗനിയായി ഇരുന്നു. മൗനം എന്നതാണ് നീരവിന്റെ അര്‍ഥം. മോദിയെ അപമാനിക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശ്യം. താന്‍ അപമാനിക്കപ്പെടുന്നുവെന്ന് മോദിക്ക് തോന്നിയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ ദര്‍ബാറിലെ ആളുകള്‍ക്ക് അങ്ങനെ തോന്നി. അതോടെ അവര്‍ തനിക്കെതിരേ ഈ ആലോചന കൊണ്ടുവന്നു’ – അധീര്‍ രഞ്ജന്‍ പറഞ്ഞു.
അവകാശലംഘന സമിതി പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് അധീര്‍ രഞ്ജന്റെ സസ്‌പെന്‍ഷന്‍ കാലാവധി. നാളെ സമ്മേളനം തീരാനിരിക്കേയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.


