സംസ്ഥാനത്തെ ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും ഉൾപ്പെടെ ഇത് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്ന് മുന്‍പ് തീരുമാനിച്ചിരുന്നു. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നത തല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്തുവാന്‍ ധാരണയായത്. ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് നീട്ടൽ. കെ എസ് ആർ ടി സിക്ക് ഉൾപ്പെടെ ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
ഇതോടൊപ്പം സ്പീഡ് ഗവർണർ നിർബന്ധമാക്കിയുളള ഉത്തരവും നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ്. ഉപകരണം സ്ഥാപിക്കുന്ന കമ്പനികൾ തമ്മിലുള്ള മത്സരമാണ് പ്രശ്നമായിരിക്കുന്നത്.
ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐ.പി.എസ്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


