
രാജ്യമാകെ ഓഗസ്റ്റ് മാസത്തില്‍ ഉള്ളിവിലയില്‍ തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തി. സെപ്റ്റംബറിലും വില വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
തക്കാളിയുടേതിന് സമാനമായി ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ ഈമാസം തുടര്‍ച്ചയായ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 11 മുതല്‍ കരുതല്‍ശേഖരത്തില്‍ നിന്ന് ഉള്ളി വിതരണത്തിന് നൽകി വില നിയന്ത്രിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ഇതിന് തുടർച്ചയായി ഡിസംബര്‍ 31 വരെ ഉള്ളിയുടെ കയറ്റുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ 40 ശതമാനം നികുതി ഏര്‍പ്പെടുത്തി. വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരനടപടിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ ഉള്ളിയുത്പാദനത്തിന്റെ 65 ശതമാനവും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ റാബി വിളവെടുപ്പിലാണ് ലഭിക്കുന്നത്. സാധാരണയായി ഒക്ടോബര്‍-നവംബറിലെ ഖാരിഫ് വിളവെടുപ്പ് വരെ രാജ്യത്തെ ഉപഭോക്തൃആവശ്യം പരിഹരിക്കാന്‍ ഇത് ധാരാളമാണ്.
2022-23 കാലയളവില്‍ 2.51 ലക്ഷം ടണ്ണാണ് സര്‍ക്കാര്‍ കരുതല്‍ശേഖരമായി സൂക്ഷിച്ചത്. വിളവുത്പാദനവും വിതരണവും കുറയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അടിയന്തരസാഹചര്യം നേരിടുന്നതിനാണ് കരുതല്‍ശേഖരം സൂക്ഷിക്കുന്നത്.
എന്നാൽ ഭക്ഷ്യ ഉല്പന്നങ്ങൾക്ക് എല്ലാം വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. അരിയും പഞ്ചസാരയും എല്ലാം വിലക്കയറ്റ പട്ടികയിലാണ്. നിയന്ത്രണങ്ങൾക്ക് ശ്രമം ഉണ്ടെങ്കിലും ഫല പ്രദമായി ഇടപെടാൻ കഴിയാത്ത സാഹചര്യമാണ്.


