ഉത്തര്‍പ്രദേശിലെ സീതാപുരില്‍ വൃദ്ധ ദമ്പതിമാരെ ആൾക്കൂട്ടം അടിച്ചുകൊന്നു. മകൻ വ്യത്യസ്ത മതത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിൻ്റെ പേരിലാണ് കൊല. സീതാപുര്‍ ജില്ലയിലെ രജേയ്പുര്‍ സ്വദേശികളായ അബ്ബാസ്(55) ഭാര്യ കമറുല്‍നിസ(53) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ദമ്പതിമാരുടെ മകനും അയല്‍ക്കാരിയായ ഹിന്ദുമത വിഭാഗത്തിലെ പെണ്‍കുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനു ശേഷം ഇവർ വിവാഹതരായി. ഇതാണ് ആക്രമണത്തിലും കൊലപാതകത്തിലും എത്തിച്ചത്. അബ്ബാസ്-കമറുല്‍നിസ ദമ്പതിമാരുടെ മകനായ ഷൗക്കത്തും അയല്‍ക്കാരനായ രാംപാലിന്റെ മകള്‍ റൂബിയും തമ്മില്‍ വർഷങ്ങളായി തുടരുന്ന പ്രണയമാണ്. പോക്സോ കേസിലും ജയിൽ വാസത്തിലും വരെ എത്തിച്ചു എങ്കിലും ഇരുവരും പ്രണയത്തിൽ ഉറച്ചു നിന്നു.
വെള്ളിയാഴ്ച രാത്രിയാണ് ദമ്പതിമാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. ഇരുമ്പ് ദണ്ഡുകളും വടിയുമായി ഇരച്ചെത്തിയ അക്രമിസംഘം ദമ്പതിമാരെ ക്രൂരമായി മര്‍ദിച്ചു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു വീണു. ദമ്പതിമാര്‍ മരിച്ചെന്ന് ഉറപ്പാക്കി പ്രതികളെല്ലാം ഓടിരക്ഷപ്പെട്ടു.
കൊല്ലപ്പെട്ട ദമ്പതിമാർക്ക് പ്രായപൂർത്തിയാവാത്ത മൂന്നു മക്കൾ കൂടിയുണ്ട്. ഇവർ നാട്ടുകാരുടെ സംരക്ഷണയിലാണ്.
വർഷങ്ങൾ നീണ്ട പ്രണയം പീഡനം, എന്നിട്ടും ഇരുവരും ഉറച്ചു നിന്നു, അവസാനം …..
പ്രണയത്തിനിടെ 2020-ല്‍ ഷൗക്കത്തും റൂബിയും ഒളിച്ചോടി പോയിരുന്നു. ആ സമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഷൗക്കത്തിനെ പിടികൂടി. പിന്നാലെ ജയിലിലടച്ചു.
ഈ ജൂണില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഷൗക്കത്തും റൂബിയും വീണ്ടും ഒന്നിച്ചു. പ്രണയ സാക്ഷാത്കാരത്തിനായി ഇരുവുരും ഒളിച്ചോടുകയും വിവാഹിതരാവുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാരും മത സംരക്ഷകരും വീണ്ടും പരാതിയും കേസുമായി എത്തി. എന്നാൽ കോടതിയിൽ ഷൗക്കത്തിന് അനുകൂലമായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി സ്വീകരിച്ച് യുവാവിനൊപ്പം വിട്ടയക്കുകയും ചെയ്തു. എന്നാൽ പൊലീസ് ഇവരെ വീണ്ടും വേട്ടയാടി. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ വകുപ്പുകൾ ഉപയോഗിച്ച് ഷൗക്കത്തിനെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്‌തു.
രണ്ടാമതും ജയിലില്‍നിന്ന് പുറത്തിറങ്ങിയ യുവാവ് വീണ്ടും പെണ്‍കുട്ടിയെയും കൂട്ടി നാടുവിട്ടു. ഇതോടെ മത ഭ്രാന്തൻമാർ അഴിഞ്ഞാടി. മാതാപിതാക്കളെ വകവരുത്തുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിവാദമായതോടെ സംഭവത്തില്‍ മുഖ്യപ്രതികളായി കാണിച്ച് മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.


