‘വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ബുധനാഴ്ച വൈകീട്ട് 5.45-ന് ആരംഭിക്കും.
വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ. ഒപ്പം, ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമാകും.
ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങേണ്ടത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്.
ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുക.
അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാൽ ലാന്റിങ്ങ് 27 ലേക്ക് മറ്റും
19 മിനിറ്റില്‍ ലാന്‍ഡിങ്
ബുധനാഴ്ച വൈകിട്ട് 5.45-ന് ആരംഭിച്ച് 19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ ലാന്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 25 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണ് പേടകത്തെ താഴേക്ക് ഇറക്കുന്ന നടപടി ആരംഭിക്കുക. മണിക്കൂറില്‍ 6048 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തെ ത്രസ്റ്റര്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് വേഗം കുറച്ച് ലാന്‍ഡ് ചെയ്യിക്കും.
ലാന്‍ഡ് ചെയ്തശേഷം
ലാന്‍ഡ് ചെയ്ത് നാലു മണിക്കൂറിനുശേഷം ആറു ചക്രമുള്ള റോവര്‍ പുറത്തേക്ക് ഇറങ്ങും. ഇന്ത്യയുടെ ദേശീയപതാകയും ഐ.എസ്.ആര്‍.ഒ.യുടെ മുദ്രയും റോവറിലുണ്ട്. വേഗം സെക്കന്‍ഡില്‍ ഒരു സെന്റീമീറ്റര്‍ ആയിരിക്കും. നാവിഗേഷന്‍ ക്യാമറ ഉപയോഗിച്ച് പരിസരം സ്‌കാന്‍ ചെയ്യും. ചന്ദ്രന്റെ പ്രതലം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ റോവറില്‍ ഉപകരണമുണ്ട്. വിവരങ്ങള്‍ ലാന്‍ഡറിന് കൈമാറും.
നാൾവഴി
ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു.
• ഓഗസ്റ്റ് ഒന്ന്- പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി.
• ഓഗസ്റ്റ് അഞ്ച്- പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു.
• ഓഗസ്റ്റ് 17- മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ സ്വതന്ത്രമാക്കി.
• ഓഗസ്റ്റ് 20- പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തിച്ചു.


