ജിഹാദികൾ എത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദു മഹാസഭ ദേശീയാധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ചന്ദ്രനിൽ ചാന്ദ്രയാൻ ലാൻഡ് ചെയ്ത ഭാഗത്തെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിക്കുക മാത്രമല്ല. നടപ്പാക്കാൻ ആവശ്യപ്പെട്ട് സർക്കാരിന് കത്തയക്കുകയും ചെയ്തു. ഇതിന് പാർലമെൻ്റ് ഉടൻ തയാറാവണം എന്നാണ് ആവശ്യം.
കോവിഡ് കാലത്ത് വാക്സിനേഷൻ യജ്ഞത്തെ എതിർത്ത് പശു മൂത്രം കുടിക്കൽ ചികിത്സയുമായി എത്തിയ വ്യക്തിയാണ് ചക്രപാണി. വലിയ മൂത്രം കുടിക്കൽ പരിപാടികൾ സംഘടിപ്പിക്കയും ചെയ്തിരുന്നു. കേരളത്തിൽ പ്രളയ കാലത്ത് ബീഫ് തിന്നുന്നവർക്ക് സഹായം നൽകരുത് എന്ന് ആവശ്യപ്പെട്ടതും വാർത്തയായിരുന്നു.
ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലം ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭാ നേതാവ് രംഗത്തെത്തിയത്. വലിയ അനുയായി വൃന്ദവും ഉന്നത ബന്ധങ്ങളുമുള്ള നേതാവാണ് ചക്രപാണി.

‘ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പാർലമെന്റിൽ പ്രഖ്യാപിക്കണം. ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമാക്കണം. അങ്ങനെ, ജിഹാദി ചിന്താഗതിക്കാരായ തീവ്രവാദികൾക്ക് അവിടെ എത്തിച്ചേരാൻ സാധിക്കില്ല’ എന്നാണ് ചക്രപാണിയുടെ പ്രഖ്യാപനം.

2020-ൽ രാജ്യം കൊവിഡിനെതിരേ കഠിനമായ പോരാട്ടം നയിക്കുന്ന സമയത്ത് ഡൽഹിയിൽ ഗോമൂത്രം പാർട്ടി നടത്തിയ ആളാണ് ചക്രപാണി. മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഗോമൂത്രം കുടിക്കുന്ന പരിപാടികളും വിവിധ പ്രദേശങ്ങളിൽ ഇദ്ദേഹത്തിന്റെ പാർട്ടി നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.


