സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടന്‍. തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയ ജില്ലാ സെക്രട്ടറിമാര്‍ക്ക് വരവിൽക്കവിഞ്ഞ സ്വത്ത് ഇല്ലെന്ന് പറയാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനും വരവില്‍ക്കവിഞ്ഞ സ്വത്ത് ഇല്ലെന്ന് പറയാൻ കഴിയുമോ? ഇവരുടെ സ്വത്തുവിവരം അന്വേഷിക്കാന്‍ എം.വി. ഗോവിന്ദന്‍ തയ്യാറാകുമോ? ഇവര്‍ക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഇല്ലെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
എനിക്കെതിരേ പറയാന്‍ എം.വി. ഗോവിന്ദന്‍ ഇരിക്കുന്ന എ.കെ.ജി. സെന്ററായിരിക്കും ഒരുപക്ഷേ, ഭൂനിയമം ലംഘിച്ച് നില്‍ക്കുന്ന ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്ന്. അതിന്റെ പട്ടയമെടുത്ത് പരിശോധിക്കണം. കേരളത്തിലെ ജനങ്ങളോട് ഇത് ഏറ്റുപറയാന്‍ തയ്യാറാവുമോ എന്നും കുഴല്‍നാടന്‍ ചോദിച്ചു. ടി. വീണയ്ക്ക് പ്രതിരോധം തീര്‍ക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ലൈസന്‍സ് പ്രകാരമാണ് താൻ ഹോംസ്‌റ്റേ നടത്തിയതെന്നും കുഴല്‍നാടന്‍ അവകാശപ്പെട്ടു.
എം.വി. ഗോവിന്ദൻ ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ക്കും മാത്യു മറുപടി നല്‍കി. ചിന്നക്കനാലിലെ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചെന്നായിരുന്നു ഒന്നാമത്തെ ആരോപണം. ഭൂനിയമം ലംഘിച്ചിട്ടില്ല. വീടുവയ്ക്കാനോ കൃഷി ചെയ്യാനോ ഉള്ള അനുമതിയേ പട്ടയ ഭൂമിയിലുള്ളൂ. അതുലംഘിച്ച് കൊമേഴ്‌സ്യല്‍ കെട്ടിടം നിര്‍മിക്കുമ്പോഴാണ് അത് ചട്ടവിരുദ്ധവും ഭൂനിയമത്തിന്റെ ലംഘനവുമാകുന്നത്. പാര്‍പ്പിട ആവശ്യത്തിനായി പണിത കെട്ടിടമാണ് ചിന്നക്കനാലിലേത്. അതിനാല്‍ നൂറ് ശതമാനം നിയമവിധേയമാണ്.
ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മൂല്യം കൂട്ടി കാണിച്ചത്. റിസോര്‍ട്ട് സ്വകാര്യ കെട്ടിടമാണെന്നു പറഞ്ഞത് റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് പ്രകാരം നിര്‍മിച്ചതിനാലാണ്. അഭിഭാഷക ജോലിക്കിടയില്‍ നിയമം ലംഘിച്ച് ബിസിനസ് നടത്തിയെന്ന ആരോപണവും കുഴല്‍നാടന്‍ നിഷേധിച്ചു.
നിയമവിരുദ്ധമായി ഭൂമി മണ്ണിട്ടു മൂടിയില്ലെന്നത് ദൃശ്യങ്ങള്‍ സഹിതം തെളിയിച്ചതാണ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ല. എം.വി. ഗോവിന്ദന് പരിശോധിക്കാം. ലൈസന്‍സ് പ്രകാരമാണ് ഹോംസ്‌റ്റേ നടത്തിയത്. വീണാ വിജയന് പ്രതിരോധം തീര്‍ക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിദേശത്ത് ഒരു സ്ഥാപനത്തില്‍ 24 ശതമാനം പങ്കാളിത്തമുണ്ട്. അതിന്റെ വിപണിമൂല്യം ഏതാണ്ട് ഒന്‍പത് കോടി രൂപ വരുമെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. അതല്ലാതെ നിയമവിരുദ്ധമായി വിദേശത്തേക്ക് പണം കടത്തുകയോ ഫെമ നിയമലംഘനം നടത്തുകയോ ചെയ്തിട്ടില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.


