യാത്രക്കാര്‍ക്ക് നമസ്കാരത്തിന് അവസരമൊരുക്കുന്നതിനായി ബസ് നിര്‍ത്തിക്കൊടുത്തതിന് ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഡ്രൈവര്‍ ജീവനൊടുക്കി. ഉത്തർ പ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ഡ്രൈവര്‍ മോഹിത് യാദവാണ് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
ജൂണ്‍ മാസത്തിലാണ് മോഹിതിന്റെ കരാര്‍ റദ്ദാക്കപ്പെട്ടത്. ബെയ്റേലി-ഡല്‍ഹി ജന്‍രഥ് ബസ് യാത്രക്കിടെ ബസ് ദേശീയപാതയില്‍ നിര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിങ്കളാഴ്ച മോഹിത് ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കി എന്നാണ് പൊലീസ് വാദം.
കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ മോഹിതിന്റെ ശമ്പളത്തിലാണ് എട്ടംഗങ്ങളുള്ള കുടുംബം ജീവിച്ചിരുന്നത്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പലയിടത്തും ജോലി തേടിയെങ്കിലും ഒന്നും ശരിയാകാത്തതിനെ തുടര്‍ന്ന് മോഹിത് കടുത്ത നിരാശയിലായിരുന്നു.
ഭര്‍ത്താവിന്റെ അഭ്യര്ഥനകള്ക്കൊന്നും ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ചെവികൊടുത്തില്ലെന്ന് മോഹിതിന്റെ ഭാര്യ റിങ്കി യാദവ് ആരോപിച്ചു. മോഹിതിന് പറയാനുള്ളതൊന്നും കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. മനുഷ്യത്വത്തിന്റെ പേരിലാണ് ഭര്‍ത്താവ് ബസ് നിര്‍ത്തിക്കൊടുത്തതെന്നും റിങ്കി കൂട്ടിച്ചേര്‍ത്തു.
ബസ് നിര്‍ത്തുന്നതിന് മുമ്പ് മറ്റു യാത്രക്കാരോട് മോഹിത് കാരണം വ്യക്തമാക്കുന്ന വീഡിയോ ലഭ്യമായിട്ടുണ്ട്. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യത്തില്‍ ഇതരമതക്കാര്‍ തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും ഒരു വിഭാഗക്കാര്‍ക്ക് വേണ്ടി രണ്ട് മിനിറ്റ് ബസ് നിര്‍ത്തുന്നതില്‍ കുഴപ്പമില്ലെന്നും മോഹിത് വ്യക്തമാക്കുന്നുണ്ട്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ മോഹിതിന് ജോലി നഷ്ടമാവുകയും ചെയ്തു.


