രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മ ‘ഇന്ത്യ’ 14 അംഗ ഏകോപനസമിതിക്ക് രൂപം നൽകി. വിവിധ പാര്‍ട്ടികളിലെ 13 അംഗങ്ങളെ പ്രഖ്യാപിച്ചു. സി.പി.എം. പ്രതിനിധിയാണ് ഇനി വരാനുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനുള്ള തീരുമാനവും വ്യാഴാഴ്ച മുംബൈയില്‍ ചേർന്ന മുന്നണിയുടെ മൂന്നാമത് യോഗം കൈക്കൊണ്ടു.
രാഹുലും സോണിയയും ഇല്ല
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, ഡി.എം.കെ. എം.പി. ടി.ആര്. ബാലു, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ആര്.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ജെ.എം.എം. നേതാവ് ഹേമന്ത് സോറന്, തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി, എ.എ.പി. നേതാവ് രാഘവ് ഛദ്ദ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, ജെ.ഡി.യു. നേതാവ് ലല്ലന്‍ സിങ്, സമാജ്വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന് എന്നിവരാണ് ഏകോപനസമിതി അംഗങ്ങള്‍. ഗാന്ധി കുടുംബത്തില്‍നിന്ന് ആരും ഇല്ല.
സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. നീക്കുപോകുക്കളുടെ അടിസ്ഥാനത്തില്‍ പരമാവധി വേഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രമേയത്തില്‍ അവകാശപ്പെടുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ലക്ഷ്യം വെക്കുന്നു.
ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ
പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്താനും തീരുമാനമായി. ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ (ഒരുമിക്കുന്ന ഭാരതം, വിജയിക്കുന്ന ഇന്ത്യ) എന്നതായിരിക്കും മുന്നണിയുടെ മുദ്രാവാക്യം. യോഗത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയെ മമത ബാനര്‍ജി പൊന്നാടയണിച്ചു.
വരും മാസങ്ങളില്‍ കൂടുതല്‍ റെയ്ഡുകളും അറസ്റ്റുകളും ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നറിയിപ്പ് നല്കി. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ബംഗാളിലും ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും അതുണ്ടായെന്നത് ചൂണ്ടികാട്ടി. സഖ്യത്തിലെ ഐക്യം വര്‍ധിക്കുന്തോറും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം വര്‍ധിക്കാനുള്ള സാധ്യത കാണണമെന്നും അഭിപ്രായപ്പെട്ടു.
കപിൽ സിബലും എത്തി

മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ യോഗസ്ഥലത്ത് എത്തിയത് ചർച്ചകൾക്ക് ഇടയാക്കി. സഖ്യത്തിലെ നേതാക്കള്‍ ഒരുമിച്ചുള്ള ഫോട്ടോ എടുക്കുന്നതിന് മുന്നോടിയായി യോഗം നടക്കുന്ന ഹോട്ടലിലേക്ക് കപില്‍ സിബൽ വന്ന് കയറുകയായിരുന്നു. ഗ്രൂപ്പ് ഫോട്ടോയിൽ മുഖം കാണിക്കയും ചെയ്തു. ഇതേ കുറിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ദവ് താക്കറെയോട് പരാതി പറഞ്ഞതോടെ ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ് എന്നിവര്‍ ചേര്‍ന്ന് കെ.സി. വേണുഗോപാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. രാഹുല്‍ഗാന്ധി ഇതിൽ മൌനം പാലിക്കയും ചെയ്തു.


