സനാതന ധര്‍മം പകർച്ച വ്യാധികൾ പോലെ നിർമാർജ്ജനം ചെയ്യേണ്ടതാണെന്ന പ്രസ്താവനയിൽ ഉറച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് സനാതനത്തിനകത്തെ ജാതിവിവേചനത്തിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.
സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പ്രസ്താവന വംശഹത്യയ്ക്കുള്ള ആക്രമണമാണെന്ന് ബിജെപി ആർ എസ് എസ് പക്ഷത്തു നിന്നും വിമർശനം ഉയർന്നതോടെയാണ് വിശദീകരണം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഉദയനിധിക്ക് എതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പരാമര്‍ശങ്ങളുടെ പേരില്‍ ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചു.
ജാതി വിവേചനത്തിന് ഉദാഹരണം
സനാതന ധർമത്തിന്‍റെ ഭാഗമായ ജാതിവിവേചനത്തിന് നിലവിലെ സാഹചര്യത്തിൽ ഒരു ഉദാഹരണം നല്‍കാമോ എന്ന മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന്, ‘പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് പ്രസിഡന്റ് മുര്‍മുവിനെ ക്ഷണിക്കാത്തത് ഈ ജാതിവിവേചനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്’ എന്ന് ഉദയനിധി മറുപടി നല്‍കി.
തള്ളവിരൽ ആവശ്യപ്പെടാത്ത ലോകം
കഴിഞ്ഞ ദിവസം അധ്യാപക ദിനത്തില്‍ സനാതന ധർമത്തിന്‍റെ ജാതിവിവേചനത്തെ സൂചിപ്പിച്ചുകൊണ്ട് ഉദയനിധി കുറിച്ചിരുന്നു. ‘എപ്പോഴും ഭാവി തലമുറയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സമാനതകളില്ലാത്ത ആളുകളാണ് അധ്യാപകര്‍. തള്ളവിരല്‍ ആവശ്യപ്പെടാതെ വിദ്യപകർന്നുനൽകുന്ന അധ്യാപകരും നമ്മുടെ ദ്രാവിഡ പ്രസ്ഥാനവും തമ്മിലുള്ള ബന്ധം എക്കാലവും തുടരും’, അധ്യാപക ദിനം ആശംസിച്ചുകൊണ്ട് ഉദയനിധി എക്‌സില്‍ കുറിച്ചു.
തന്റെ പ്രിയശിഷ്യനായ അര്‍ജുനനേക്കാള്‍ മികച്ച വില്ലാളിയാണ് ആദിവാസിയായ ഏകലവ്യനെന്ന് മനസ്സിലാക്കിയ ദ്രോണാചാര്യര്‍, വലത്തേ കൈയിലെ തള്ളവിരല്‍ ഗുരുദക്ഷിണയായി ആവശ്യപ്പെടുന്ന മഹാഭാരതത്തിലെ സന്ദര്‍ഭം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഉദയനിധിയുടെ കുറിപ്പ്.


