കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പുക്കേസില്‍ മുന്‍ എം.പി. പി.കെ. ബിജുവിനെതിരെ വടക്കാഞ്ചേരി മുന്‍ എം.എല്‍.എ. അനില്‍ അക്കര. തട്ടിപ്പിൽ മുൻമന്ത്രി എ സി മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. ഇതോടൊപ്പം മുന്‍ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്.
കേസിലെ ഒന്നാം പ്രതിയായ തൃശ്ശൂര്‍ കോലഴി സ്വദേശി പി.സതീഷ് കുമാര്‍ പി.കെ. ബിജുവിന്റെ മെൻ്ററാണെന്നും അനിൽ ആരോപിച്ചു. മാത്രമല്ല ബാങ്ക് തട്ടിപ്പിലെ സതീഷിനെതിരായ ആരോപണം അന്വേഷിക്കാന്‍ പി.കെ. ബിജുവിനെയാണ് ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
‘കേസിലെ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇ.ഡി. കോടതിയില്‍ പറയാതെ പറഞ്ഞ മുന്‍ എം.പി. ആലത്തൂരില്‍നിന്നുള്ള മുന്‍ ലോക്‌സഭാംഗം പി.കെ. ബിജുവാണ്. 2009-ല്‍ ജയിച്ചശേഷം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായാണ് അദ്ദേഹത്തിന്റെ എം.പി. ഓഫീസ് അടക്കം പ്രവര്‍ത്തിച്ചിരുന്നത്.
പക്ഷെ 2014-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം വടക്കഞ്ചേരിയില്‍നിന്ന് മാറി തൃശ്ശൂര്‍ പാര്‍ളിക്കാട്ടെ കോട്ടാര സദൃശ്യമായ വീട്ടിലേക്ക് താമസം മാറ്റി. വീടിൻ്റെ എല്ലാ ഉത്തരവാദിത്തവും ചുമതലയും വഹിച്ചത് കേസില്‍ അറസ്റ്റിലാവാന്‍ പോകുന്ന, പ്രദേശത്തെ ഇപ്പോഴുള്ള വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കൂടിയായ പി.ആര്‍. അരവിന്ദാക്ഷനാണ്’, എന്നും അനില്‍ അക്കര പറയുന്നു.
സതീശന്‍റെ പണമാണ് ബിജുവിന്‍റെ ശ്രോതസ്. കൊള്ളയുടെ പങ്കുപറ്റിയ പികെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്. പികെ ശശി ലൈംഗിക പീഡന കേസ് അന്വേഷിച്ചതു പോലെയാണിത്. പികെ. ബിജുവിന്‍റെ മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീശനെ സംരക്ഷിക്കുകയായിരുന്നു..പികെബിജുവിനും എസി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണെന്നും അനില്‍ അക്കര ആരോപിച്ചു
കേസിലെ ഒന്നാം പ്രതിയുമായി ഒരു എം.എല്‍.എയ്ക്കും മുന്‍ എം.പിക്കും അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് അനിൽ അക്കരെ ആരോപണം ഉന്നയിച്ചത്.
സാമ്പത്തിക ഇടപാടുകളില്‍ സതീഷ് കുമാറിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സി.പി.എം. അംഗം കെ.എ. ജിജോറിൻ്റെ സാക്ഷിമൊഴികളായിരുന്നു കോടതിയിൽ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനം. സതീഷ്‌കുമാറുമായി ബന്ധമുള്ള ജനപ്രതിനിധികളുടേയും പോലീസ് ഉദ്യോഗസ്ഥന്റേയും പേരുകള്‍ ഇ.ഡി. വെളിപ്പെടുത്തിയിരുന്നില്ല.


