ജി 20 സമ്മേളനം റഷ്യയോട് മൃദുസമീപനം സ്വീകരിച്ചതിനെ അമേരിക്കയിലെയും യൂറോപ്പിലെയും മാധ്യമങ്ങൾ ശക്തമായി വിമർശിക്കുകയാണ്. യുക്രെയിനും ഇന്നലെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ദുർബല പ്രഖ്യാപനം എന്ന് ജി20 റിസർച്ച് ഗ്രൂപ്പ് ഡെപ്യൂട്ടി ഡയറക്ടറും കേംബ്രിഡ്ജ് സർവ്വകലാശാല പ്രൊഫസറുമായ ട്രിസ്റ്റൺ നെയിലർ പ്രതികരിച്ചിരുന്നു.
എന്നാൽ ജി20 സമ്മേളനം നരേന്ദ്രമോഡിയുടെ വിജയാമായി പ്രചരിപ്പിക്കാൻ പാർട്ടി അണികൾക്ക് നിർദ്ദേശം നൽകി. ഇന്ത്യ സഖ്യത്തെ നേരിടാനും മണിപ്പൂർ ഉൾപ്പടെയുള്ള തിരിച്ചടികൾ മറികടക്കാനും ജി20ക്കും ശേഷമുള്ള അന്തരീക്ഷം പ്രയോജനപ്പെടുത്താനുമാണ് ബി ജെ പി ഇതുവഴി ലക്ഷ്യമാക്കിയത്.
ജി20 യിൽ സംയുക്തപ്രഖ്യാപനം അംഗീകരിച്ചത് നരേന്ദ്രമോദിയുടെ ഇടപെടൽ കൊണ്ടെന്ന പ്രചാരണം ഇതിനകം ബിജെപി തുടങ്ങി കഴിഞ്ഞു. മോദിക്ക് ലോക നേതാക്കൾക്കിടയിലെ സ്വീകാര്യതയ്ക്ക് ഉദാഹരണമായി ഇത് അവതരിപ്പിക്കാനുള്ള നിർദ്ദേശമാണ് നേതാക്കൾക്ക് പാർട്ടി നൽകുന്നത്.
റഷ്യ-യുക്രെയിൻ സംഘർഷം അവസാനിക്കാൻ നിർണ്ണായക നീക്കം നടത്താൻ നരേന്ദ്ര മോദിക്ക് കഴിയുമെന്നായിരുന്നു ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ ഭരണപക്ഷം അവകാശപ്പെട്ടിരുന്നത്. ലോകത്തെ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ കാര്യമായ മാറ്റം ഒന്നും വരുത്താതെ ഉച്ചകോടി അവസാനിക്കുമ്പോൾ സംയുക്ത പ്രഖ്യാപനം പിടിവള്ളിയാക്കാനാണ് ബിജെപി ശ്രമം.
ഉക്രയ്‌ന്‍ യുദ്ധത്തില്‍ ജി–-20 ഇറക്കിയ പ്രസ്താവനയില്‍ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് ഉക്രയ്‌ൻ വിദേശമന്ത്രാലയ വക്താവ് ഒലെഗ് നിക്കോലെങ്കോ പ്രതികരിച്ചു. വിഷയത്തില്‍ റഷ്യയെ ശക്തമായ ഭാഷയിൽ അപലപിക്കണമെന്ന് ആവശ്യപ്പെട്ട അംഗരാജ്യങ്ങളുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.


