പ്രണയികൾ ചമഞ്ഞ് സ്കൂട്ടറിലെത്തി കവർച്ച നടത്തുന്ന യുവതിയും കൂട്ടാളികളും പിടിയിൽ. വീട്ടമ്മയുടെ മാല കവർന്ന കേസിലാണ് യുവതിയടക്കം മൂന്നുപേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ ഇമ്മാനുവൽ (25), ഇയാളുടെ പെൺസുഹൃത്ത് കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം താമസിക്കുന്ന ഫാത്തിമ (24), കവർച്ചയുടെ മുഖ്യസൂത്രധാൻ പാലക്കാട് താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻറിൽ താമസിക്കുന്ന വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്.
അകത്തേത്തറ സ്വദേശിനി ഗായത്രിയുടെ മൂന്നേകാൽ പവന്റെ മാല കവർന്ന കേസിലെ അന്വേഷണത്തിന് ഒടുവിലാണ് സംഘത്തെ പൊലീസ് കുരുക്കിയത്. വിഷ്ണു നാട്ടിൽ ആസൂത്രണ ചെയ്ത കവർച്ചയ്ക്കായി മറ്റു രണ്ടു പേരെയും വിളിച്ച് വരുത്തുകയായിരുന്നു.
ഓഗസ്റ്റ് 24-ന് വൈകീട്ട് ആറരയോടെയാണ് കല്പാത്തി ചാത്തപുരത്തുവെച്ച് സ്കൂട്ടറിലെത്തിയ ഇമ്മാനുവലും ഫാത്തിമയും ഗായത്രിയുടെ മാല കവർന്ന് രക്ഷപ്പെട്ടത്. വെളിച്ചം കുറഞ്ഞ സമയം ആയതിനാൽ വീടുകളിൽനിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് കാര്യമായ സൂചനയൊന്നും ലഭിച്ചില്ല. ഈ മേഖലയിൽ സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന നീല സ്കൂട്ടർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇടവഴികളിലൂടെമാത്രം സഞ്ചരിച്ചാണ് കല്പാത്തിയിലെത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. കല്ലടിക്കോട് ഭാഗത്തുനിന്നും ടൗണിലെ ഒരു ക്യാമറയിൽനിന്നും വ്യക്തതയുള്ള ചിത്രങ്ങൾ ലഭിച്ചു. തുടർന്ന് നമ്പർ പ്ലേറ്റിൽ ചെറിയ മാറ്റം വരുത്തിയ ഓടുന്ന വണ്ടി ഇതുതന്നെ എന്ന് കണ്ടെത്തി. അന്വേഷിച്ചാണ് പ്രതികളിലേക്ക് എത്തിയത്.
ഒരു സുഹൃത്ത് വഴിയാണ് വിഷ്ണു, ഫാത്തിമയെയും ഇമ്മാനുവലിനെയും പരിചയപ്പെടുന്നതും കവർച്ചയ്ക്കായി പാലക്കാട്ട് എത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു. വിഷ്ണുവിൻ്റെ മൊഴി അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ ഫാത്തിമയും ഇമ്മാനുവലും പിടിയിലായി.
വിവിധകേസുകളിൽ പ്രതികളായ ഇരുവരും പ്രണയികൾ എന്ന ഭാവത്തിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഇരുവരും വേറെ വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.


