ഗ്രോ വാസുവിനെ വെറുതെ വിട്ടു

നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ റോഡിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു(94)വിനെ കോടതി വെറുതെ വിട്ടു.

ഗതാഗതം തടഞ്ഞുവെന്നതടക്കം വാസുവിനെതിരായ ഒരു കുറ്റവും തെളിയിക്കാനായില്ലെന്ന് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.പി.അബ്ദുൽ സത്താർ വ്യക്തമാക്കി.

2016 നവംബർ 26-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് സംഘടിച്ച് ഗതാഗതതടസ്സമുണ്ടാക്കിയെന്നായിരുന്നു കേസ്. എന്നാൽ അദ്ദേഹം നിയമ വ്യവഹാര നടപടികൾക്ക് വഴങ്ങിയില്ല.

വാറന്റു പുറപ്പെടുവിച്ചതിനെത്തുടർന്ന് ഈ വർഷം ജൂലായ് 29നാണ് വാസു അറസ്റ്റിലായത്. അന്നുമുതൽ ജില്ല ജയിലിൽ കഴിയുന്ന അദ്ദേഹം അൽപസമയത്തിനകം പുറത്തിറങ്ങും.

അറസ്റ്റിലായ ഗ്രോ വാസു ജാമ്യം സ്വീകരിക്കാനോ പിഴയടച്ച് കേസ് തീർപ്പാക്കാനോ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് കേസ് മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. കോടതിയിൽ തനിക്ക് വേണ്ടി ഗ്രോവാസു സ്വയംതന്നെയാണ് കേസ് വാദിച്ചത്.

കേസിലെ മറ്റു പ്രതികൾ എന്തുചെയ്തു എന്നു കോടതി ചോദിച്ചപ്പോൾ ആകെയുള്ള 20 പ്രതികളിൽ 17 പേരെ കോടതി വെറുതേ വിട്ടിരുന്നതായും രണ്ടുപേർ 200 രൂപ വീതം പിഴയടച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഔദ്യോഗിക സാക്ഷികൾ മാത്രമല്ലേ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുള്ളത് എന്നും കോടതി ചോദിച്ചു. പ്രകടനം നടക്കുന്നത് കണ്ടു, പ്രകടനത്തിലുള്ളവരെ കണ്ടില്ല എന്നാണ് സ്വതന്ത്രസാക്ഷി പറഞ്ഞതെന്നും കോടതി ഓർമിപ്പിച്ചു.

കേസിൽ ഏഴാം സാക്ഷിയായ യു. ലാലു മൊഴിമാറ്റിയതിനെത്തുടർന്ന് കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ഗതാഗതം തടസ്സപ്പെട്ടതായി കാണിച്ച് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. പ്രകടനത്തിന്റെ സി.ഡി. മാത്രമാണ് ഹാജരാക്കിയതെന്നും തെളിവുനിയമ പ്രകാരമുള്ള 65 ബി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

സാക്ഷികൾ ഇല്ല തെളിവില്ല വക്കീൽ ഇല്ല

തനിക്കെതിരായ കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ നിലപാടെടുത്തു. വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ അദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘം ചേർന്നതിന് അധികൃതർ പരാതി പോലും നൽകിയിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി.

അതിനിടെ മാവോയിസ്റ്റുകളെ കൊല്ലാൻ വേണ്ടി വെടിവച്ചതാണെന്നും ഏറ്റുമുട്ടലായിരുന്നെങ്കിൽ പൊലീസുകാർക്ക് പരിക്കേൽക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വാസു ചോദിച്ചു. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം കോടതിയിൽ പറഞ്ഞാൽ മതിയെന്ന് ഗ്രോ വാസുവിനോട് കോടതി ആവശ്യപ്പെട്ടു.

മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലാണ് പ്രതിഷേധം നടത്തിയതെന്ന് ഗ്രോ വാസു കോടതിയോട് വ്യക്തമാക്കി. മുദ്രാവാക്യം വിളിച്ചെന്ന് സമ്മതിച്ച അദ്ദേഹം മുദ്രാവാക്യം വിളിച്ചതിന് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പറഞ്ഞു. അജിതയ്ക്കും, കുപ്പു ദേവരാജിനും അഭിവാദ്യങ്ങളെന്ന് ഗ്രോ വാസു കോടതിയിൽ പറഞ്ഞു. മുദ്രാവാക്യം വിളിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം കോടതിയിൽ എത്തിയതും.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...