ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നീക്കത്തിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ ആദ്യ യോഗം സെപ്റ്റംബർ 23-ന് ചേരും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് യോഗം. പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും യോഗത്തിന്റെ ഭാഗമാകും.
കടുത്ത എതിർപ്പുകൾക്ക് ഇടയിലും ആസൂത്രണങ്ങൾ മുന്നോട്ട് നീക്കുകയാണ്. ജനാധപത്യ സംവിധാനങ്ങളുടെ ബഹുമുഖ സ്വഭാവവും ഫെഡറലിസം തന്നെയും നഷ്ടമാവും എന്ന വിമർശനങ്ങൾക്ക് ഇടയിലാണ് കേന്ദ്ര നീക്കം.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന വിഷയം പരിശോധിച്ച് ശുപാർശ നൽകുന്നതിന് എട്ടംഗ ഉന്നതതല സമിതിയെ സർക്കാർ രൂപീകരിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ് എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
സമിതി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ശുപാർശകൾ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിൽ ഭേദഗതികൾ ആവശ്യമെങ്കിൽ സമിതി പരിശോധിച്ച് വിവരം നൽകും. ഇത്തരം നടപടികൾക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്നും സമിതി വിശകലനം ചെയ്യും. ഒരേസമയം തിരഞ്ഞെടുപ്പുണ്ടാകുന്ന സാഹചര്യത്തിലുണ്ടായേക്കാവുന്ന മറ്റ് വിഷയങ്ങളെക്കുറിച്ച് പഠനം നടത്തും എന്നും വിശദീകരിക്കുന്നു.


